അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്നർ തീരത്തടിഞ്ഞു. കൊല്ലം കരുനാഗപ്പള്ളി ചെറിയഴീക്കൽ തീരത്താണ് അടിഞ്ഞത്. രാത്രി വലിയ ശബ്ദംകേട്ട നാട്ടുകാരാണ് ചെറിയഴീക്കൽ സിഎഫ്‌ഐ ഗ്രൗണ്ടിനു സമീപം കടലിൽ കണ്ടെയ്‌നർ കണ്ടത്. കടൽഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലായിരുന്നു. ഉടൻ അധികൃതരെ വിവരം അറിയിച്ചു. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഒരു വശം തുറന്നനിലയിലായിരുന്ന കണ്ടെയ്‌നറിൽ ഒന്നും കണ്ടെത്താനായില്ല. ശക്തമായ തിരമാലയുള്ളതിനാൽ കണ്ടെയ്‌നർ തീരത്തേക്കെടുക്കാനും സാധിച്ചിട്ടില്ല. ജനവാസ മേഖലയ്ക്ക് അടുത്തായിട്ടാണ് കണ്ടെയ്നർ അടിഞ്ഞത്. അതിനാല്‍ സമീപത്തുളളവരോട് മാറാൻ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കടലിൽ വീണ കണ്ടെയ്നറിൽ നിന്നും ഓയിലും രാസവസ്തുക്കളും തീരത്തേക്ക് ഒഴുകിയെത്തുമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ മുൻകരുതലിനായി ആലപ്പുഴ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം തോട്ടപ്പള്ളി തീരം സന്ദർശിച്ചു. രാത്രി വൈകിയും പരിശോധന തുടർന്നു. പൊഴിമുഖം തുറന്നാൽ ഉൾനാടൻ ജലാശയങ്ങളിൽ വ്യാപിക്കാനിടയാകുമെന്നത് ആശങ്കയ്ക്ക് കാരണമാണ്. ഇത് നെൽകൃഷിയേയും ഉൾനാടൻ മത്സ്യസമ്പത്തിനെയും ബാധിക്കാൻ ഇടയുണ്ട്. ഇത് കണക്കിലെടുത്താണ് സംഘം തീരത്ത് പരിശോധനക്കെത്തിയത്.
അതേസമയം അറബിക്കടലിൽ മുങ്ങിത്താന്ന ചരക്കുകപ്പലിൽ നിന്ന് ഒഴുകിപ്പടർന്ന എണ്ണപ്പാട നീക്കം ചെയ്യുന്നത് തുടരുന്നു. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ ദൂരെയാണ് 640 കണ്ടെയ്നറുകളുമായി എത്തിയ ചരക്കുകപ്പൽ മുങ്ങിയത്. കോസ്റ്റുഗാർഡിന്‍റെ രണ്ട് കപ്പലുകളും ഡോണിയർ വിമാനങ്ങളും ഉപയോഗിച്ചാണ് എണ്ണപ്പാട നീക്കം ചെയ്യാനുളള ശ്രമം തുടരുന്നത്. മുങ്ങിത്താണ കപ്പലിനുളളിൽ ഇപ്പോഴും ശേഷിക്കുന്ന 250 ടണ്ണോളം കാത്സ്യം കാർബൈഡ് നിറച്ച കണ്ടെയ്നറുകൾ അപകടകരമെന്നാണ് വിലയിരുത്തൽ.
കണ്ടെയ്നറുകളിൽ വെളളം കടന്നാൽ കാത്സ്യം കാർബൈഡുമായി കൂടിക്കലർന്ന് അസറ്റലീൻ വാതകം ഉണ്ടാവുകയും അതുവഴി വലിയ സ്ഫോടനത്തിന് സാധ്യതയുണ്ടെന്നുമാണ് കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെ കരുതലോടെയാണ് വിവിധ ഏജൻസികളുടെ നീക്കം.