കോഴിക്കോട് : ഓട്ടോറിക്ഷ ഡ്രൈവറെ ഭാര്യയുടെ മുന്നിൽ വെച്ച് അക്രമിച്ച സംഭവത്തിൽ മലയാള മനോരമയുടെ നാദാപുരത്തെ പ്രാദേശിക ലേഖകനെതിരെ കേസെടുത്ത് പൊലീസ്. മനോരമ ലേഖകൻ ജമാൽ കല്ലാച്ചിക്കെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്. നാദാപുരം കുമ്മങ്കോട് പതിനാലാം വാർഡ് മുസ്ലീം ലീഗ് പ്രവർത്തകനും കല്ലാച്ചി ടൗണിലെ ഓട്ടോ ഡ്രൈവറുമായ വണ്ണാത്തിക്കുനി സലീമിനാണ് മർദ്ദനമേറ്റത്.
ദൃക്സാക്ഷികളായ വിദ്യാർത്ഥികൾ പകർത്തിയ വീഡിയോ ദൃശ്യം സഹിതം നൽകി സലിം പൊലീസിൽ പരാതി നൽികിയിരുന്നു. 'അഹങ്കാരം പാവങ്ങളോടൊയെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ച'. ഗതാഗത തടസം ഉണ്ടാക്കിയതിന് സലീമിനെതിരെ ജമാലും നാദാപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
നാദാപുരം- കുറ്റ്യാടി സംസ്ഥാന പാതയോരത്ത് കല്ലാച്ചി മത്സ്യമാർക്കറ്റിന് സമീപത്ത് വെച്ച് ഇന്നലെ വൈകിട്ടാണ് സംഭവം. റോഡരികിൽ നിർത്തിയിട്ട വാഹനത്തിൽ വെച്ച് വിലക്കുറവിൽ താറാവ് മുട്ട വിൽക്കുന്നത് കണ്ട് താനും ഭാര്യയും സഞ്ചരിച്ച ഓട്ടോറിക്ഷ റോഡിലേക്ക് ഒതുക്കി വെച്ച് മുട്ട വാങ്ങുന്നതിനിടയിലാണ് തൻ്റെ നാട്ടുകാരൻ കൂടിയായ ജമാൽ ആളുകളുടെ ഇടയിൽ നിന്ന് എന്നെ പിടിച്ച് തള്ളുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തത്.
പീവീസ് കല്യാണ മണ്ഡപത്തിനടുത്ത് നിന്ന് റോഡിലേക്ക് ഇറക്കാൻ ജമാലിൻ്റെ കാറിന് മാർഗതടസ്സം ഉണ്ടാക്കി എന്ന് പറഞ്ഞ് ഭാര്യയുടെ മുന്നിൽ വെച്ച് തെറിവിളിക്കുകയും പിടിച്ച് തള്ളുകയും ചെയ്തു. ഓട്ടോറിക്ഷ എടുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെയും തന്നെ അക്രമിച്ചതായി സലിം പരാതിയിൽ പറയുന്നു. വഴി തടസ്സം ഉണ്ടാക്കിയെന്ന ജമാലിൻ്റെ പരാതിയിൽ നാദാപുരം ട്രാഫിക്ക് പൊലീസ് സലീമിനെ വിളിപ്പിച്ചിട്ടുണ്ട്.