ബൈറൂത്: ഗസ്സക്ക് നേരെയുള്ള അക്രമം ഇസ്രായേൽ ഉടൻ നിർത്തിയില്ലെങ്കിൽ അക്രമം പശ്ചിമേഷ്യയിലാകെ വ്യാപിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ മുന്നറിയിപ്പ് നൽകി.
ലബനാൻ വിദേശകാര്യ മന്ത്രി അബ്ദുല്ല റഷീദ് ബൂഹബീബുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവൽ പ്രധാനമന്ത്രി നജീബ് മീകാതി, പാർലമെന്റ് സ്പീക്കർ നബീഹ് ബെരി, ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല തുടങ്ങിയവരുമായി ഇറാൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി. ലബനാനിൽനിന്ന് അദ്ദേഹം ഇറാഖിലേക്കും തുടർന്ന് സിറിയയിലേക്കും പോകുന്നുണ്ട്. ഇസ്രായേൽ സംഘടിത യുദ്ധക്കുറ്റങ്ങൾ ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ ഏത് സാധ്യതയും സങ്കൽപിക്കാം എന്നു പറഞ്ഞ അദ്ദേഹം ഇറാൻ നേരിട്ട് സംഘട്ടനത്തിൽ ചേരുന്നത് സംബന്ധിച്ച് വ്യക്തമായ മറുപടി പറഞ്ഞില്ല.
ഗസ്സയിലെ സ്ത്രീകളെയും കുട്ടികളെയും സാധാരണക്കാരെയും കൊല്ലാൻ സയണിസ്റ്റുകളെ അനുവദിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്ന അമേരിക്ക മറ്റു രാജ്യങ്ങളോട് സംയമനം പാലിക്കാൻ ആവശ്യപ്പെടുന്നത് തമാശയാണെന്ന് അബ്ദുല്ലാഹിയാൻ പറഞ്ഞു. ഹമാസ് കടന്നുകയറ്റം ഇസ്രായേൽ തുടരുന്ന അതിക്രമത്തോടുള്ള പ്രതികരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു