ഗസ്സ സിറ്റി: ഇസ്രായേലിന്‍റെ മനുഷ്യത്വരഹിതമായ വ്യോമാക്രമണത്തിൽ തകർന്ന ഗസ്സയിലെ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ ആയിരത്തിലേറെ മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നതായി ഗസ്സ ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. മാനുഷികവും പാരിസ്ഥിതികവുമായ ദുരന്തത്തിലേക്കാണ് ഇത് നയിക്കുകയെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് ഇയാദ് അൽ-ബോസം പറഞ്ഞു.
തകർന്ന കെട്ടിടങ്ങൾക്കടിയിൽപ്പെട്ട് 24 മണിക്കൂറിന് ശേഷവും നിരവധി പേരെ രക്ഷിച്ചിട്ടുണ്ട്. ആയിരത്തിലേറെ മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലാണ്. ഇത് അഴുകിത്തുടങ്ങുന്നത് മാനുഷികവും പാരിസ്ഥിതികവുമായ ദുരന്തത്തിനിടയാക്കും -അദ്ദേഹം വ്യക്തമാക്കി.
ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ 2750 പേരാണ് തിങ്കളാഴ്ചയോടെ കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 9700 ആയി. ഗസ്സയുടെ തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം വടക്കൻ ഗസ്സക്കാർക്ക് അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ, ഖാൻ യൂനിസ് നഗരം ഉൾപ്പെടുന്ന തെക്കൻ ഗസ്സയിലും ഇസ്രായേൽ വ്യോമാക്രമണം നടത്തുകയാണ്.
23 ലക്ഷമാണ് ഗസ്സയിലെ ജനസംഖ്യ. ഇതിൽ 47 ശതമാനവും കുട്ടികളാണ്. 17 ലക്ഷം പേർ കഴിയുന്നത് അഭയാർഥി കാമ്പുകളിലാണ്. ഇസ്രായേൽ വ്യോമാക്രമണത്തിൽ 64,283 പാർപ്പിട കെട്ടിടങ്ങൾ തകർന്നതായാണ് ഗസ്സ ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്ക്. ഇതിൽ 5540 കെട്ടിടങ്ങൾ പൂർണമായും തകർത്തു. 18 ആരാധനാലയങ്ങൾ തകർന്നതിൽ 11 എണ്ണം പൂർണമായും തകർന്നു. 19 ആരോഗ്യ കേന്ദ്രങ്ങളും 20 ആംബുലൻസുകളും 11 ജലശുദ്ധീകരണ കേന്ദ്രങ്ങളും ഇസ്രായേൽ ആക്രമണത്തിൽ തകർത്തു.