ഗാസ സിറ്റി: ഗാസയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ. ഓരോ മണിക്കൂറിലും കൊല്ലപ്പെടുന്നത് 15 പേരാണ്. ഒരു മണിക്കൂറിൽ ആറ് കുട്ടികളാണ് കൊല്ലപ്പെടുന്നത്. ഓരോ 10 മിനിറ്റിലും ഒരു കുഞ്ഞ് കൊല്ലപ്പെടുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരിൽ ഒരു വയസിന് താഴെയുള്ള 133 കുഞ്ഞുങ്ങളുണ്ടെന്നും റിപ്പോർട്ട്.
യുദ്ധത്തിന്റെ 25ാം ദിവസമായ ഇന്ന് റാഫ അതിർത്തി തുറന്നു. യുദ്ധത്തിൽ പരിക്കേറ്റവരെ ഗാസയിൽ നിന്ന് ഈജിപ്തിലേക്ക് മാറ്റും. വിദേശികൾ ഉൾപ്പെടെയുള്ളവരെയാണ് റഫ അതിർത്തി വഴി ഈജിപ്തിലേക്ക് മാറ്റുന്നത്. 500 രോഗികളെയാണ് ആദ്യഘട്ടത്തിൽ ഈജിപ്തിലേക്ക് കൊണ്ടുപോകുന്നത്. വിദഗ്ധചികിത്സയും ശസ്ത്രക്രിയയും വേണ്ടവരെയാണ് ആദ്യം മാറ്റുക. ഇന്ധനം ഇല്ലാതായതോടെ ആശുപത്രികളിൽ ചികിത്സ മുടങ്ങിയ പശ്ചാത്തലത്തിലാണ് രോഗികളെ മാറ്റുന്നത്.
ഒക്ടോബർ ഏഴിന് തുടങ്ങിയ ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ ഗാസയിൽ 8796 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇതിൽ 3648 പേർ കുട്ടികളാണ്. സ്ഫോടനങ്ങളിൽ നഗരങ്ങളും ആശുപത്രികളും തകർന്നതോടെ ഇന്ധനക്ഷാമത്തെ തുടർന്ന് ആശുപത്രികൾ അടച്ചുപൂട്ടി. ഇന്നലെയുണ്ടായ ആക്രമണത്തിൽ ഗാസയിലെ എക കാൻസർ ചികിത്സാ ആശുപത്രിയായ ടർക്കിഷ് ആശുപത്രി തകർന്നു. അൽ ഖുദ്സ് ആശുപത്രിക്ക് കേടുപാട് സംഭവിച്ചു.