കാഠ്മണ്ഡു:നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 950 കടന്നതായി റിപ്പോര്‍ട്ട്. 2500ലധികം പേരെ ഇനിയും കണ്ടെത്താനായില്ല. 85 പൗരന്‍മാരെ കണ്ടെത്താനുണ്ടെന്ന് അമേരിക്ക അറിയിച്ചു. ഒമ്പത് പേരെയാണ് ഇതുവരെ രക്ഷിച്ചതെന്ന് യുഎസ് വ്യക്തമാക്കി. കാണാതായ ഇന്ത്യക്കാരെക്കുറിച്ച് പുതിയ സൂചനകള്‍ ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജലവൈദ്യുത പ്ലാന്റുകളില്‍ ഉണ്ടായിരുന്ന 650ലധികം പേരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായ മേഖലകളിലേക്ക് ഹെലികോപ്റ്റര്‍ അയക്കാന്‍ ശ്രമം തുടരുകയാണ്.
തമിഴ്‌നാട്ടില്‍ നിന്ന് പോയ 49 പേരെ ടിബറ്റ് ഭാഗത്ത് കാണാതായതായതായി റിപ്പോര്‍ട്ടുകളുണ്ട്. പൊന്നാനി സ്വദേശികളായ നാലു പേര്‍ക്കായി ടിബറ്റിനോട് ചേര്‍ന്ന് കിടക്കുന്ന ചില മേഖലകളില്‍ തിരച്ചില്‍ നടക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. രക്ഷപ്പെടുത്തിയവരുമായി പോയ ബസ് അപകടത്തില്‍പ്പെട്ട് 32 പേര്‍ക്ക് പരിക്കേറ്റുവെന്ന് നേപ്പാള്‍ പോലീസ് അറിയിച്ചു. ഇന്ത്യന്‍ കരസേനയുടെ വിദഗ്ധ സംഘം ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്.
വിവിധ ഇടങ്ങളിലെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കിയും തിരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തനായി ബെയ്‌ലി പാലങ്ങള്‍ ഉടന്‍ നിര്‍മ്മിക്കും. ഇടയ്ക്കിടെ പെയ്യുന്ന മഴ തിരച്ചിലിനെ ബാധിക്കുന്നുണ്ട്. ഡിഎന്‍എ പരിശോധനക്കായി ഇന്ത്യന്‍ ഫോറന്‍സിക് സംഘവും സഹായം നല്‍കുന്നുണ്ട്.
കഴിഞ്ഞ ദിവസം റസുവഗഢി ഹൈഡ്രോപവര്‍ പ്രോജക്റ്റ് തുരങ്കത്തിന്റെ അവസാന അറ്റം വരെ തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തകര്‍ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് ആരെയും കണ്ടെത്താനായില്ല. 111 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയുടെ തുരങ്കത്തില്‍ ചുരുങ്ങിയത് 93 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി ഭയപ്പെട്ടിരുന്നെങ്കിലും ഇവരെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ല.
മിന്നല്‍ പ്രളയം ഉണ്ടായ സമയത്ത് നേപ്പാളിലെ നിരവധി ജലവൈദ്യുത പദ്ധതികളില്‍ നൂറുകണക്കിന് തൊഴിലാളികളാണ് ഭൂഗര്‍ഭ തുരങ്കങ്ങളില്‍ ജോലി ചെയ്തിരുന്നത്. കാണാതായവര്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയതാണോ, ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് രക്ഷപ്പെട്ടതാണോ, പ്രളയജലത്തില്‍ ഒഴുകിപ്പോയതാണോ എന്ന് തിരിച്ചറിയാന്‍ പ്രയാസപ്പെടുകയാണ് രക്ഷാപ്രവര്‍ത്തകര്