കൽപ്പറ്റ: ​ഗ്രാമത്തുവയലിലെ ഒരു വീട്ടിൽ നിന്നു 9 പവൻ സ്വർണാഭരണം കവർന്ന കേസിലെ പ്രതിയും ഇയാളുടെ കൂട്ടാളിയും പിടിയിൽ. സംസ്ഥാനത്തിനകത്തും പുറത്തുമായി 150 ഓളം മോഷണകേസുകളിലുൾപ്പെട്ട കണ്ണൂർ ആലക്കോട് കൊല്ലപറമ്പിൽ വീട്ടിൽ കെയു മുഹമ്മദ് (46) ആണ് അറസ്റ്റിലായത്. കൂട്ടാളി പുല്പള്ളി, പാടിച്ചിറ കട്ടിത്താനത്ത് വീട്ടിൽ കെടി ജോസും (കമ്പളക്കാട് ജോസ് 72) അറസ്റ്റിലായി.

ഏപ്രിൽ 23ന് രാത്രിയും 24ന് പുലർച്ചയ്ക്കുമിടെയാണ് ഇവർ ആഭരണങ്ങൾ കവർന്നത്. ജില്ലാ പൊലീസ് മേധാവി അരുൺ കെ പവിത്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കാറിൽ സഞ്ചരിക്കവെ പ്രതികളെ വലയിലാക്കിയത്. മുഹമ്മദിനെ ആലക്കോട് പൂവഞ്ചാലിൽ നിന്നും ജോസിനെ മാനന്തവാടി ബോയ്സ് ടൗണിൽ നിന്നുമാണ് പിന്തുടർന്ന് പിടികൂടിയത്.

പ്രതിയെത്തോടി കണ്ണൂരിലെ ഇയാളുടെ വീട്ടിലെത്തിയ പൊലീസിനെ അംബരപ്പിക്കുന്ന കാഴ്ചകാണ് വരവേറ്റത്. ആഡംബര വീട്ടിലാണ് മുഹമ്മദിന്റെ താമസം. സഞ്ചരിക്കാൻ മുന്തിയ ഇനം വാഹനങ്ങൾ. ആളൊരു ജാവകാരുണ്യ തത്പരനുമാണ്. കോഴിക്കോട് നടന്ന കവർച്ചക്കേസിൽ 2017 സെപ്റ്റംബറിൽ മുഹമ്മദിനെ അറസ്റ്റു ചെയ്തിരുന്നു. രണ്ടു കോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച വീട്ടിൽ പ്രത്യേകം അറകളിലായിരുന്നു അന്ന് മോഷ്ടിച്ച സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്നത്.

മഴക്കാല പൂർവ പരിശോധനയുടെ ഭാഗമായി നാട്ടിലെ ലൈനുകൾ പരിശോധിക്കാൻ മഫ്തിയിലെത്തിയ വയനാട്ടിലെ പൊലീസുകാർ മുഹമ്മദ് നാട്ടിലും വീട്ടിലുമുണ്ടെന്ന് ഉറപ്പിച്ചിരുന്നു. ഒരാഴ്ചയോളം ഇയാളുടെ നീക്കങ്ങളും നിരീക്ഷിച്ചാണ് അറസ്റ്റ്. നാട്ടിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സന്നദ്ധ സംഘടനകൾക്ക് അകമഴിഞ്ഞ് സഹായധനം നൽകി മതിപ്പുണ്ടാക്കുന്നതിലും പ്രത്യേകം ശ്രദ്ധചെലുത്തുന്നയാളുമാണ് മുഹമ്മദ്. 18ാം വയസിലാണ് മോഷണം തുടങ്ങിയത്.

അടച്ചിട്ട വീടുകളെക്കുറിച്ചുള്ള വിവരങ്ങൾ ജോസ് മുഹമ്മദിന് കൈമാറും. ഇവിടെ ആളില്ലെന്ന് ഉറപ്പാക്കിയ ശേഷം പൂട്ട് പൊളിച്ച് അകത്തു കയറി മോഷണം നടത്തും. കണ്ണ് ഒഴികെയുള്ള ശരീരഭാഗങ്ങൾ പൂർണമായും മറച്ച്, ഇടയ്ക്കിടെ വേഷം മാറി, ക്യാമറകളിൽ കുടുങ്ങാതെ ശ്രദ്ധിച്ചായിരുന്നു മോഷണം