തിരുവനന്തപുരം: ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ ആർഎസ്എസ് സഹയാത്രികൻ ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലാപ്ടോപ്പും മൊബൈലും പിടിച്ചെടുത്തു. കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ ആണ് ടിജി മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിൽ വേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. കൊച്ചിയിൽ നിന്നു അറസ്‌റ്റ് ചെയ്ത മോഹൻദാസിനെ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്ന് 11 മണിയോടെ കോടതിയിൽ ഹാജരാക്കും.
ഇന്നലെ മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിലെത്തിയാണ് തിരുവനന്തപുരം സൈബർ പൊലീസ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. നിയമനടപടികളും വൈദ്യപരിശോധനയും പൂർത്തിയാക്കി രാത്രിയിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
ഡല്‍ഹി ജന്തര്‍മന്തറിലെ പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലണമെന്നായിരുന്നു ടിജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോനാണ് ആദ്യം പരാതി നല്‍കിയത്. പിന്നാലെ നിരവധി പേര്‍ പരാതി നല്‍കി. എന്നാല്‍ കേസില്‍ പൊലീസ് ടിജി മോഹന്‍ദാസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഒടുവില്‍ പരാതികളെത്തി മൂന്നാം ദിവസമാണ് കേസെടുത്തത്.
ജൂലൈ 29നാണ് കലാപാഹ്വനത്തിന് കേസെടുത്തത്. ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ ടി ജി മോഹന്‍ ദാസ് നടത്തിയത് ഹീനമായ പരാമര്‍ശങ്ങളാണ്. അശ്ലീലവും അധിക്ഷേപവും നിറച്ച വിഡിയോകള്‍ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.