കൊച്ചി: അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ എത്തിക്കാന്‍ 126 കോടി രൂപ വിദേശ അക്കൗണ്ടിലേക്ക് കൈമാറിയ സംഭവത്തില്‍ 22 കോടി 68 ലക്ഷം രൂപ സേവന നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി ആന്റോ അഗസ്റ്റിന് സമന്‍സ്. കാഞ്ഞങ്ങാട്ടെ ജിഎസ്ടി ഓഫീസില്‍ ആന്റോ അഗസ്റ്റിന്‍ ഹാജരായി. ആന്റോ അഗസ്റ്റിന്റെ മൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം.

അക്കൗണ്ടിലേക്ക് പണം അയച്ചതിനാല്‍ റിവേര്‍സ് ചാര്‍ജ് വിഭാഗത്തില്‍പ്പെടുത്തിയാണ് സേവന നികുതിയടക്കാന്‍ ജി എസ് ടി വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. മെസ്സി കേരളത്തില്‍ വന്നിട്ടില്ലെന്നും അതിനാല്‍ സേവന നികുതി അടക്കേണ്ട ബാധ്യതിയില്ലെന്നുമാണ് മൊഴി നല്‍കിയതെന്നാണ് വിവരം. നേരത്തെ ജി എസ് ടി വിഭാഗം വിഷയത്തില്‍ നോട്ടിസ് നല്‍കിയിരുന്നു.

ജിഎസ്ടി ഇന്റലിജന്റ് വിഭാഗത്തിന്റെ കേരളത്തിന്റെ ഏത് ഓഫിസിനും ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്താനുള്ള അവകാശമുണ്ട്. മെസ്സി കേരളത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെ കാഞ്ഞങ്ങാട്ടെ ഒരു ഓഫിസര്‍ അന്വേഷണം നടത്തുകയും ജിഎസ്ടി അടയ്ക്കാനുണ്ടെന്ന് കണ്ടെത്തുകയും ചെയ്തത്. ഇതിന്റെ തുടര്‍നടപടിയായാണ് ആന്റോയ്ക്ക് 22 കോടി 68 ലക്ഷം രൂപ ആവശ്യപ്പെട്ട് സമന്‍സ് നല്‍കിയത്.