ആവേശകരമായ റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ അഞ്ച് വട്ടം ലോകചാമ്പ്യന്മാരായ ബ്രസീലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അട്ടിമറിച്ച് നോർവേ ക്വാർട്ടർ ഫൈനലില്‍. ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം എർലിങ് ഹാലണ്ടിന്റെ ഇരട്ട ഗോളുകളാണ് നോർവേയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. ഇഞ്ചുറി ടൈമിൽ നെയ്മർ ബ്രസീലിനായി ഒരു ഗോൾ മടക്കിയെങ്കിലും കാനറികൾക്ക് രക്ഷയായില്ല. ചരിത്രത്തിൽ ഇതുവരെ ബ്രസീലിന് നോർവേയെ പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്ന അപൂർവ്വ റെക്കോർഡ് ഇതോടെ വീണ്ടും നിലനിന്നു.
ആദ്യ പകുതിയിൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ വല മാത്രം കുലുങ്ങിയില്ല. മത്സരത്തിന്റെ 13-ാം മിനിറ്റിൽ ബ്രസീലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും ബ്രൂണോ ഗിമാരസിന്റെ കിക്ക് നോർവീജിയൻ കീപ്പർ ഔർജൻ നയ്ലാൻഡ് തകർപ്പൻ ഡൈവിലൂടെ രക്ഷപ്പെടുത്തി. ലോകകപ്പ് ചരിത്രത്തിൽ 40 വർഷത്തിനിടെ ബ്രസീൽ വഴങ്ങുന്ന ആദ്യ പെനാൽറ്റി പിഴവാണിത്.
എന്നാല്‍ രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന ആൻഡ്രിയാസ് ഷെൽഡ്രൂപ്പിന്റെ രണ്ട് തകർപ്പൻ അസിസ്റ്റുകളാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. 67ാം മിനിറ്റിലാണ് ഗബ്രിയേൽ മാർട്ടിനെല്ലിക്ക് പകരം സൂപ്പർ താരം നെയ്മർ കളത്തിലിറങ്ങുന്നത്. എന്നാല്‍ 79ാം മിനിറ്റില്‍ ഷെൽഡ്രൂപ്പ് ബോക്സിലേക്ക് ഉയർത്തി നൽകിയ പന്ത് ഹെഡ്ഡറിലൂടെ ഹാലാൻഡ് വലയിലെത്തിച്ചു (0-1). കാത്തിരുന്ന ആദ്യ ഗോൾ! 89ാം മിനിറ്റില്‍ വീണ്ടും ഹാലാൻഡിന്റെ മാജിക്! ഷെൽഡ്രൂപ്പിന്റെ പാസിൽ നിന്നും അൺമാർക്ക്ഡ് ആയി നിന്ന ഹാലാൻഡ് ബോക്സിന്റെ അരികിൽ നിന്ന് തൊടുത്ത ക്ലിനിക്കൽ ഷോട്ട് അലിസണെ കാഴ്ചക്കാരനാക്കി വലതുമൂലയിലേക്ക് (0-2).
ഒടുവില്‍ കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മർ ബ്രസീലിന്റെ ആശ്വാസ ഗോൾ നേടി (1-2) (90+9 മിനിറ്റ്). ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറും സംഘവും കളം നിറഞ്ഞു കളിക്കാൻ ശ്രമിച്ചെങ്കിലും നോർവേയുടെ പ്രതിരോധ കോട്ട തകർക്കാൻ അവർക്കായില്ല. മത്സരത്തിലെ ഇരട്ട ഗോളുകളോടെ എർലിങ് ഹാലാൻഡ് ടൂർണമെന്റിൽ തന്റെ ആകെ ഗോൾ സമ്പാദ്യം 7 ആയി ഉയർത്തി ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാമതെത്തി. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് അല്ലെങ്കിൽ മെക്സിക്കോ ആയിരിക്കും നോർവേയുടെ എതിരാളികൾ.