ലോകകപ്പ് ചരിത്രത്തിലാദ്യമായി ഐവറി കോസ്റ്റ് നോക്കൗട്ടിലേക്ക്. നിക്കൊളാസ് പെപ്പെയുടെ ഇരട്ടഗോളുകളിലാണ് ലോകകപ്പിലെ കുഞ്ഞന്‍ ക്യുറസാവോയെ ഐവറി കോസ്റ്റ് പരാജയപ്പെടുത്തിയത്. കളിയുടെ ഏഴാം മിനിറ്റില്‍ ക്യുറസാവോ പ്രതിരോധത്തിന്‍റെ വിള്ളല്‍ മുതലെടുത്ത യാന്‍ ഡിയോമാന്‍ഡെ പന്ത് പെപ്പെയ്ക്ക് എത്തിക്കുകയും പെപ്പെ വലയിലേക്ക് പായിക്കുകയുമായിരുന്നു.

65–ാം മിനിറ്റില്‍ ക്യുറസാവോയുടെ ഗോള്‍കീപ്പര്‍ എലോയ് റൂമിനെ വെട്ടിച്ച് പെപ്പെ തൊടുത്ത ഇടംകാലന്‍ ഷോട്ട് പോസ്റ്റിന്‍റെ ടോപ് കോര്‍ണറിലേക്ക് തുളച്ച് കയറി. ജയത്തോടെ ആറുപോയിന്റുമായി ഐവറി കോസ്റ്റ് ഗ്രൂപ്പ് Eയില്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തു. ഇതാദ്യമായാണ് ഒരു ലോകകപ്പില്‍ ഐവറി കോസ്റ്റ് രണ്ട് മല്‍സരങ്ങളില്‍ ജയിക്കുന്നതും ഇതാദ്യമാണ്. 'ടീം വളരുകയാണ്. ഇത് ആഘോഷിക്കേണ്ട വിജയമാണ്. പെര്‍ഫെക്ടായിരുന്നുവെന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ ഗോള്‍ വഴങ്ങാതിരുന്നത് ആത്മവിശ്വാസം വളര്‍ത്തും. എല്ലാവരുടെയും ആദ്യ ലോകകപ്പാണിത്' എന്നായിരുന്നു ഐവറി കോസ്റ്റിന്‍റെ കോച്ചായ എമേഴ്സ് ഫായെ മല്‍സരശേഷം പറഞ്ഞത്.



അതേസമയം, തോറ്റതില്‍ പൊട്ടിക്കരഞ്ഞാണ് ഗ്രൗണ്ട് വിട്ടതെങ്കിലും അഭിമാന നിമിഷങ്ങള്‍ ബാക്കിയാക്കിയാണ് കുഞ്ഞന്‍ ക്യുറസാവോ മടങ്ങുന്നത്. ഒന്നിലേറെ ഗോളവസരങ്ങള്‍ ക്യുറസാവോ സൃഷ്ടിച്ചു. ആദ്യപകുതിക്ക് മുന്‍പ് ജുനിന്‍ഹോ ബുകുനയ്ക്ക് ഗോളടിക്കാന്‍ അവസരമൊരുങ്ങിയെങ്കിലും ബോക്സിലേക്ക് പാഞ്ഞെത്തിയ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോകുകയായിരുന്നു. നേരത്തെ ഇക്വഡോറിനെതിരെ സമനില പിടിച്ചതിലൂടെ ക്യുറസാവോ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോയിന്‍റും നേടിയിരുന്നു. വമ്പന്‍മാരോട് നന്നായി പൊരുതിയാണ് ക്യുറസാവോയുടെ മടക്കം.