വാഷിങ്ടൺ: ഒമാൻ തീരത്തോട് ചേർന്നുള്ള തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ. രാജ്യാന്തര മാധ്യമങ്ങളാണ് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അതേസമയം, നിശ്ചയിച്ചിട്ടുള്ള ഔദ്യോഗിക പാതകളിലൂടെയല്ലാതെ കപ്പലുകൾ സഞ്ചരിച്ചാൽ സുരക്ഷിത യാത്ര ഉറപ്പാക്കാൻ കഴിയില്ലെന്ന് കടലിടുക്കിന്റെ നിയന്ത്രണച്ചുമതലയുള്ള ഇറാന്റെ സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. അനൗദ്യോഗിക വഴികളിലൂടെ പോകുന്ന കപ്പലുകൾക്ക് നേരിടുന്ന ഏത് പ്രശ്നത്തിന്റെയും പൂർണ്ണ ഉത്തരവാദിത്തം അതിന്റെ ഉടമകൾക്കും ഓപ്പറേറ്റർമാർക്കുമായിരിക്കുമെന്ന് പേർഷ്യൻ ഗൾഫ് സ്ട്രെയ്റ്റ് അതോറിറ്റിയും (PGSA) എക്സിൽ കുറിച്ചു.

സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, മേഖലയിൽ കുടുങ്ങിക്കിടക്കുന്ന പതിനൊന്നായിരത്തോളം കപ്പൽ തൊഴിലാളികളെ ഒഴിപ്പിക്കാനുള്ള നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ (IMO) അറിയിച്ചു. നിരവധി ബോട്ടുകൾ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ഹോർമൂസിൽ തുടരണമെങ്കിൽ ആവശ്യമായ സുരക്ഷാ ഉറപ്പുകൾ ലഭിക്കണമെന്നും ഐ.എം.ഓ മേധാവി അർസെനിയോ ഡൊമിൻഗ്വെസ് പറഞ്ഞു.

ഫെബ്രുവരിയിൽ ആരംഭിച്ച യു.എസ്-ഇറാൻ സംഘർഷത്തെത്തുടർന്ന് നൂറുകണക്കിന് കപ്പലുകളും ആയിരക്കണക്കിന് തൊഴിലാളികളുമാണ് ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. യു.എസ്-ഇറാൻ കരാറിന് പിന്നാലെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് തൊഴിലാളികളെ ഒഴിപ്പിച്ചു തുടങ്ങുമെന്ന് ഐ.എം.ഓ അറിയിച്ചിരുന്നത്. ഇറാൻ, ഒമാൻ, അമേരിക്ക എന്നീ രാജ്യങ്ങളുടെ സംയുക്ത സഹകരണത്തോടെ മാത്രമേ ഈ ദൗത്യം പൂർണ്ണമായി വിജയിപ്പിക്കാൻ സാധിക്കൂ എന്നും ഐ.എം.ഓ വ്യക്തമാക്കി.