മുന്‍ ലോകചാംപ്യന്‍മാരായ ജർമ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ച് ഇക്വഡോർ നോക്കൗട്ടില്‍. തുടക്കത്തിൽ ഒരു ഗോളിന് പിന്നിലായ ശേഷമാണ് രണ്ട് ഗോളുകൾ തിരിച്ചടിച്ച് ഇക്വഡോർ ഈ നിർണായക വിജയം സ്വന്തമാക്കിയത്.

മല്‍സരത്തിന്‍റെ രണ്ടാം മിനിറ്റിൽ തന്നെ ലെറോയ് സാനെയിലൂടെ ജർമ്മനി ആദ്യം ലീഡെടുത്തു. പക്ഷേ വെറും ഏഴുമിനിറ്റില്‍ ഇക്വഡോറിന്‍റെ മറുപടി ഗോളെത്തി. ഒന്‍പതാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള ഒരു മികച്ച ഷോട്ടിലൂടെ അംഗ്വ്ലോ ജർമ്മൻ ഗോൾകീപ്പർ മാനുവൽ നോയറെ കീഴടക്കിയതോടെ ഇക്വഡോര്‍ ഒപ്പമെത്തി (1-1). 



ജീവന്‍മരണ പോരാട്ടമായിരുന്നു ഇക്വഡോറിനിത്. പോരാട്ടവീര്യം മുഴുവന്‍ പുറത്തെടുത്ത ഇക്വഡോർ 77-ാം മിനിറ്റിൽ വിജയഗോളും കണ്ടെത്തി. റോഡ്രിഗസിന്റെ ഹെഡർ പാസിൽ നിന്ന് പ്ലാറ്റ, നോയറെ മറികടന്ന് പന്ത് വലയിലെത്തിച്ചു (2-1). ഈ ലോകകപ്പില്‍ ഇക്വഡോർ നേടുന്ന ആദ്യ ഗോളുകളാണിത്.

ഇക്വഡോറിനോട് തോറ്റെങ്കിലും ആദ്യ രണ്ട് മല്‍സരങ്ങളും ജയിച്ച ജർമ്മനി ഗ്രൂപ്പ് E യില്‍ ഒന്നാമതാണ്. ഐവറി കോസ്റ്റിനേക്കാൾ മികച്ച ഹെഡ്-ടു-ഹെഡ് റെക്കോർഡാണ് ജർമ്മനിയെ ഒന്നാമതെത്തിച്ചത്. മൂന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ഇക്വഡോർ, ഗ്രൂപ്പ് L-ലെ ഫലം അനുസരിച്ച് റൗണ്ട് ഓഫ് 32-ൽ ഇംഗ്ലണ്ടിനെ നേരിട്ടേക്കും. 



 ക്യുറസാവോയെ  തോല്‍പിച്ച് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ഐവറി കോസ്റ്റും നോക്കൗട്ടിലെത്തി. ഇരുപകുതികളിലുമായി നിക്കോളസ് പെപ്പെ നേടിയ ഗോളുകളാണ് ഐവറി കോസ്റ്റിനെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരാക്കിയത്.