തിരുവനന്തപുരം: മെസ്സി വിവാദത്തിൽ കായിക സെക്രട്ടറി നൽകിയത് ഗൗരവമായ റിപ്പോർട്ടാണെന്ന് മുഖ്യമന്ത്രി. വിഷയത്തിൽ സർക്കാർ പരിശോധിച്ച് നടപടിയെടുക്കുമെന്നും മുൻ സർക്കാരിന്റെ പങ്കിനെക്കുറിച്ചടക്കം ഉചിതമായ അന്വേഷണം ഉണ്ടാകുമെന്നും സ്പോൺസറെ തിരഞ്ഞെടുത്തത് ചട്ടം മറികടന്നാണെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ അന്വേഷണ പരിധിയിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് 2 ലക്ഷം വീതം അധികമായി അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ. നഗരങ്ങളിലെ ദരിദ്രർക്കും ഇടത്തരക്കാർക്കും സ്വന്തമായി വീട് നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ സാമ്പത്തിക സഹായം നൽകുന്ന കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി ആവാസ് യോജന - നഗരം 2 ധാരണ പത്രം ഒപ്പുവെക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. പിഎംഎവൈ വീട് നിർമ്മിക്കുമ്പോൾ ബോർഡ് വെക്കേണ്ടി വരും. കേന്ദ്ര നിബന്ധന അംഗീകരിച്ചാണ് ധാരണാപത്രം ഒപ്പിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ് നൽകാനുള്ള തീരുമാനം കൈ കൊണ്ടതായും അദ്ദഹം പറഞ്ഞു. വിഴിഞ്ഞത്ത് നിന്ന് ചരക്ക് നീക്കത്തിനുള്ള പ്രവർത്തനങ്ങൾക്ക് ആഗസ്റ്റ് 18ന് തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾ നീക്കിയ മെറ്റ നടപടിക്കെതിരെ മാധ്യമങ്ങൾ പരാതി കൊടുക്കണമെന്നും അതിനായി സർക്കാർ ഒപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നെ വിമർശിക്കുന്ന പോസ്റ്റുകൾ നീക്കരുതെന്ന് മെറ്റക്ക് കത്തെഴുതാമെന്നും മാധ്യമങ്ങളുടെ നിയമ പോരാട്ടത്തിന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഹരിക്കടത്ത് കേസിൽ പ്രതിയായ മുഹമ്മദ് ഹുസൈൻ സോഷ്യൽമീഡിയ കോർഡിനേറ്റർ അല്ലെന്നും എനിക്ക് സോഷ്യൽമീഡിയ ടീമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്‍റെ കുടുംബത്തിന് വീട് നിര്‍മിച്ചുനൽകുമെന്നും ജോലി നൽകുന്ന കാര്യം പരിശോധിക്കുമെന്നും മത്സ്യത്തെഴിലാളികളെ കാണാതായാലുള്ള നടപടികൾ പരിഷ്ക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിൽ എന്താണ് നടന്നതെന്നും അമ്പലംവിഴുങ്ങികളാണ് കഴിഞ്ഞ സർക്കാരെന്നും കട്ടിള മുതൽ നെയ്യ് വരെ അടിച്ചു മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
വന്ദേമാതരം ആലാപന വിഷയത്തിലും അദ്ദേഹം വിശദീകരണം നൽകി. അതൊക്കെ സ്വാതന്ത്ര്യ ദിനത്തിന് കണ്ടോളൂ, സർക്കാരിനും യുഡിഎഫിനും കൃത്യമായ നയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.