കോഴിക്കോട്: വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഡോക്ടർ ദമ്പതികളുടെ ഫ്ലാറ്റിൽ നിന്ന് ഏഴ് പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ വീട്ട് ജോലിക്കാരി അറസ്റ്റിൽ. പുതിയകടവ് സ്വദേശിനി നാലുകൂടി പറമ്പത്ത് പാത്തീബി (59)യെ വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.
കോഴിക്കോട് പി.ടി. ഉഷ റോഡിലെ ഹോംലാൻഡ് സീ ഗേറ്റ് അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന ഡോക്ടർ ദമ്പതികളുടെ ഫ്ലാറ്റിൽ നിന്നാണ് ഏഴ് പവൻ സ്വർണാഭരണങ്ങൾ നഷ്ടമായത്. ഡോക്ടറുടെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ഫ്ലാറ്റിൽ വീട്ടുജോലി ചെയ്തിരുന്ന ഫാത്തീബിയെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ മോഷണം നടത്തിയതായി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എസ്.ഐ. ജെയിൻ, എ.എസ്.ഐ. രതീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ബിജില മോൾ, സുജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.