കോഴിക്കോട്: വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിൽ ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ് ദിനംപ്രതി കുടി വരികയാണ് രണ്ടുപേർ നൽകിയ വ്യത്യസ്ത പരാതികളുടെ അടിസ്ഥാനത്തിലാണ് ഒരേദിവസം സൊസൈറ്റിക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

സൊസൈറ്റി ഡയറക്ടർമാരായ സുധീർ, അഹമ്മദ് ബഷീർ, പ്രീണ, റിനീഷ് എന്നിവർക്കെതിരെയാണ് പരാതി കൃത്യമായി പലിശ നൽകാമെന്ന് വിശ്വസിപ്പിച്ച് നിക്ഷേപകരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി വിശ്വാസവഞ്ചന കാണിച്ചെന്നാണ് പരാതി.

മണിയൂർ ഇളമ്പിലാട് 'മെഹ്ഫിൽ ഹൗസ്' മൂസ നൽകിയ പരാതി പ്രകാരം, 2022 മുതൽ പലതവണകളായി 20,50,000 (ഇരുപത് ലക്ഷത്തി അമ്പതിനായിരം) രൂപയാണ് ഇദ്ദേഹം സൊസൈറ്റിയിൽ നിക്ഷേപിച്ചത്. എന്നാൽ കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരിച്ചുനൽകാതെ പ്രതികൾ ചതിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

മണിയൂർ എരത്ത് ഹൗസ് സ്വദേശി സി.കെ. ശങ്കരൻ നൽകിയ പരാതിയിൽ, 2023 മുതൽ പലതവണകളായി 24,47,000 (ഇരുപത്തി നാല് ലക്ഷത്തി നാല്പത്തേഴായിരം) രൂപയാണ് ഇദ്ദേഹം നിക്ഷേപിച്ചത്. ഈ തുകയും പലിശയും തിരികെ നൽകാതെ ഡയറക്ടർമാർ വിശ്വാസവഞ്ചന കാണിച്ചെന്നാണ് പരാതി.

രണ്ട് നിക്ഷേപകരിൽ നിന്നായി ആകെ 44,97,000 രൂപയാണ് സൊസൈറ്റി തട്ടിയെടുത്തത്. സംഭവത്തിൽ വടകര പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാന രീതിയിൽ ജീവിതസമ്പാദ്യം നഷ്ടപ്പെട്ട നിരവധി നിക്ഷേപകർ ഇതിനകം പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

അതിനിടെ വടകര കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ക്രൈംബ്രാഞ്ചിന് മുമ്പാകെ കീഴടങ്ങി. സൊസൈറ്റി സെക്രട്ടറിയും കേസിലെ മുഖ്യപ്രതിയുമായ പ്രീനയാണ് ഇന്നലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. മനോഹരന് മുമ്പാകെ നേരിട്ട് ഹാജരായത്.

ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് കീഴടങ്ങൽ. നിലവിൽ അന്വേഷണ സംഘം പ്രീനയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേസിലെ മറ്റു പ്രതികളായ റിനീഷ്, ടി.വി. സുധീർകുമാർ എന്നിവരെ അന്വേഷണ സംഘം നേരത്തെ തന്നെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. മൂന്ന് പ്രതികളെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം വടകര മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചിട്ടുണ്ട്.

സൊസൈറ്റിയുടെ ഫണ്ടിൽ വ്യാപകമായ തിരിമറി നടത്തി കോടികൾ തട്ടിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.

കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി സുധീറിനെ വെള്ളിയാഴ്ചയും റിനീഷിനെ ശനിയാഴ്ചയും തിരികെ കോടതിയിൽ ഹാജരാക്കണമെന്ന് മജിസ്ട്രേറ്റ് അലി ഫാത്തിമ ഉത്തരവിട്ടിട്ടുണ്ട്.