മ്യാൻമറിൽ നിന്ന് 500ൽ അധികം റോഹിങ്ക്യൻ അഭയാർഥികളുമായി പുറപ്പെട്ട രണ്ട് ബോട്ടുകൾ ബംഗാൾ ഉൾക്കടലിൽ മുങ്ങി. 500 പേർ മരിച്ചതായാണ് വിവരം. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷണറും പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ജൂൺ അവസാന വാരത്തിലാണ് രണ്ട് ബോട്ടുകളും മ്യാൻമറിൽ നിന്ന് യാത്ര തിരിച്ചത്.
ബംഗ്ലാദേശിലെ അതിർത്തിക്കപ്പുറത്തുള്ള അഭയാർത്ഥി ക്യാമ്പുകളിൽ നിന്നുള്ളവരും ബോട്ടുകളിൽ ഉണ്ടായിരുന്നു. സംഭവങ്ങളുടെയും അപകടങ്ങളുടെയും കണക്കുകൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വൻ തോതിലുള്ള ജീവഹാനി സംഭവിച്ചിരിക്കാമെന്നത് തങ്ങളെ അതീവ ആശങ്കയിലാഴ്ത്തുന്നതായി ഐക്യരാഷ്ട്ര സംഘടന പ്രതികരിച്ചു.
250 ഓളം യാത്രക്കാരുമായി പുറപ്പെട്ട ആദ്യ ബോട്ടുമായുള്ള ബന്ധം യാത്ര തിരിച്ച് അധികം വൈകാതെ തന്നെ നഷ്ടപ്പെട്ടിരുന്നതായാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസികൾ നൽകുന്ന വിവരം. 280 യാത്രക്കാരുമായി പോയ രണ്ടാമത്തെ ബോട്ട് ജൂലൈ 8 ന് മ്യാൻമറിന്റെ ഇരാവതി തീരത്തിനടുത്ത് വച്ച് കടലിൽ മറിഞ്ഞതായാണ് കരുതപ്പെടുന്നത്. സാധാരണയായി കടൽ യാത്രകൾക്ക് അനുയോജ്യമല്ലാത്ത, പ്രതികൂല കാലാവസ്ഥയിലാണ് ബോട്ടുകൾ യാത്ര തിരിച്ചത്. ഇതാണ് അപകടത്തിന്റെ വ്യാപ്തി ഉയർത്തിയത്. അടുത്തിടെ മേഖലയിൽ പെയ്ത പേമാരിയും വെള്ളപ്പൊക്കവും ഇത്തരം യാത്രകൾ കൂടുതൽ അപകടകരമാക്കുമായിരുന്നുവെന്ന് യുഎൻഎച്ച്സിആറും ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും (ഐഒഎം) പറഞ്ഞു.