പൂനൂർ:മോഷണക്കേസ് പ്രതികളുടെ പിതാവ് മറ്റൊരു മോഷണക്കേസില്‍ അറസ്റ്റില്‍. ഉണ്ണികുളം സ്വദേശി അബ്ദുല്‍ഖാദര്‍ ആണ് അറസ്റ്റിലായത്. താമരശേരി ജ്വല്ലറി മോഷണക്കേസിലെ മുഖ്യപ്രതികളാണ് അബ്ദുല്‍ ഖാദറിന്‍റെ മക്കള്‍.
ജയിലില്‍ കഴിയുന്ന മക്കളെ കാണാനെത്തിയപ്പോഴാണ് അബ്ദുല്‍ ഖാദര്‍ പിടിയിലാകുന്നത്. ദിവസങ്ങളോളം അബ്ദുല്‍ ഖാദറിനെ നിരീക്ഷിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ലോട്ടറി കച്ചവടക്കാരന്‍റെ വീട്ടില്‍ നിന്ന് നാല് പവന്‍ സ്വര്‍ണവും ഒന്നേമുക്കാല്‍ ലക്ഷം രൂപയും മോഷ്ടിച്ചു എന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം. വികലാംഗനായ ലോട്ടറി കച്ചവടക്കാരന്‍ റസാഖ് മറ്റൊരിടത്തേയ്ക്ക് താമസം മാറുമ്പോള്‍ സഹായത്തിനായി വിളിച്ചതായിരുന്നു അബ്ദുല്‍ ഖാദറിനെ. വീട്ടിലെ സാധനങ്ങള്‍ മാറ്റുന്ന സമയത്ത് കവറില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമായി അബ്ദുല്‍ ഖാദര്‍ കടന്നുകളയുകയായിരുന്നു. പലതവണ അബ്ദുല്‍ഖാദറിനെ ഫോണില്‍ വിളിച്ച് റസാഖും കുടുംബവും പണവും സ്വര്‍ണവും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി. ഇതോടെയാണ് റസാഖ് കുന്ദമംഗലം പൊലിസിന്‍റെ സഹായം തേടിയത്. അന്വേഷണത്തില്‍ അബ്ദുല്‍ ഖാദറാണ് മോഷ്ടാവെന്ന് ബോധ്യപ്പെട്ടു. എന്നാല്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ താമരശേരി ജ്വല്ലറി മോഷണകേസിലെ പ്രതികളായ മക്കളെ കാണാന്‍ അബ്ദുല്‍ ഖാദര്‍ വരുന്നുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് പൊലിസ് കാത്തുനിന്ന് പിടികൂടുകയായിരുന്നു