ന്യൂയോര്‍ക്ക്: ഇത്തവണ 48 ടീമുകള്‍ പങ്കെടുക്കുന്ന ചരിത്രത്തിലെ ആദ്യ ഫിഫ ലോകകപ്പ് പോരാട്ടമാണ് ഒരുങ്ങുന്നത്. യുഎസ്എ, മെക്‌സിക്കോ, കാനഡ രാജ്യങ്ങളിലായി അരങ്ങേറുന്ന മത്സരം ഇന്ത്യന്‍ സമയം പല നേരങ്ങളിലാണ്. രാത്രി 9.30 മുതല്‍ പുലര്‍ച്ചെ 3.30, 4.30, 6.30, 7.30, 9.30 വരെയുള്ള സമയങ്ങളിലൊക്കെയുണ്ട്. എല്ലാ മത്സരവും കാണുക എന്നത് പ്രായോഗികമല്ല.

ആരാധകര്‍ അവരുടെ ഇഷ്ട ടീമുകളുടെ കളികളാകും തിരഞ്ഞെടുക്കുക. അതിനൊപ്പം തന്നെ ആവേശം നിറയ്ക്കുന്ന ചില പോരാട്ടങ്ങളും സെലക്ട് ചെയ്താല്‍ മികച്ച മത്സരങ്ങള്‍ ലൈവ് കാണാം.

നിലവിലെ ലോക ചാംപ്യന്‍മാരായ അര്‍ജന്റീന കിരീടം നിലനിര്‍ത്താനിറങ്ങുന്നു എന്നതാണ് ഇത്തവണത്തെ അര്‍ജന്റീന ആരാധകരെ ആവേശം കൊള്ളിക്കുന്നത്. ബ്രസീല്‍ ആരാധകര്‍ ടീമിന്റെ ദീര്‍ഘ നാളായുള്ള കനക കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കുമോ എന്ന ആകാംക്ഷയിലും.

അര്‍ജന്റീന കളത്തില്‍

ഗ്രൂപ്പ് ജെയിലാണ് അവര്‍ കളിക്കുന്നത്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ ടീമുകളാണ് എതിരാളികള്‍. അര്‍ജന്റീന ജൂണ്‍ 17നാണ് തങ്ങളുടെ ആദ്യ മത്സരം കളിക്കുന്നത്. അള്‍ജീരിയയാണ് എതിരാളികള്‍. ഓസ്ട്രിയയാണ് അര്‍ജന്റീനയുടെ രണ്ടാം പോരിലെ എതിരാളികള്‍. ഈ മത്സരം കിടിലമാകാന്‍ സാധ്യതയുണ്ട്. റാല്‍ഫ് റാഗ്നിക്ക് പരിശീലിപ്പിക്കുന്ന ഓസ്ട്രിയ നിസാരക്കാര്‍ അല്ല. ഈ മത്സരം ആരാധകരെ ആവേശം കൊള്ളിക്കും.

അര്‍ജന്റീന- അള്‍ജീരിയ: ജൂണ്‍ 17 രാവിലെ 7.30

അര്‍ജന്റീന- ഓസ്ട്രിയ: ജൂണ്‍ 22 രാത്രി 10.30

അര്‍ജന്റീന- ജോര്‍ദാന്‍: ജൂണ്‍ 28 രാവിലെ 7.30

ബ്രസീലിന്റെ പോര്

24 കൊല്ലമായി കിരീടത്തിനു കാത്തിരിക്കുന്ന ബ്രസീലിന്റെ പോരാട്ടമാണ് ആരാധകര്‍ ആംക്ഷയോടെ തിരയുന്ന മറ്റൊന്ന്. ഗ്രൂപ്പ് സിയിലാണ് അവരുടെ പോരാട്ടം. എതിരാളികള്‍ മൊറോക്കോ, ഹെയ്തി, സ്‌കോട്‌ലന്‍ഡ്. ജൂണ്‍ 14നാണ് ബ്രസീല്‍ ആദ്യ പോരിനിറങ്ങുന്നത്. ആദ്യ മത്സരം തന്നെ ആവേശകരമാകും. കഴിഞ്ഞ ലോകകപ്പില്‍ സെമിയിലെത്തി ചരിത്രമെഴുതിയ മൊറോക്കോയാണ് ആദ്യ മത്സരത്തില്‍ കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘത്തിന്റെ എതിരാളികള്‍.

സെലക്കാവോകള്‍ ജൂണ്‍ 20നു രണ്ടാം പോരാട്ടം കളിക്കും. എതിരാളികള്‍ ഹെയ്തി. ജൂണ്‍ 25നാണ് കാനറികളുടെ അവസാന ഗ്രൂപ്പ് പോര്. എതിരാളികള്‍ സ്‌കോട്‌ലന്‍ഡ്.

ബ്രസീല്‍- മൊറോക്കോ: ജൂണ്‍ 14 പുലര്‍ച്ചെ 3.30

ബ്രസീല്‍- ഹെയ്തി: ജൂണ്‍ 20 പുലര്‍ച്ചെ 6.30

ബ്രസീല്‍- സ്‌കോട്‌ലന്‍ഡ്: ജൂണ്‍ 25 പുലര്‍ച്ചെ 3.30.