കൊല്ലം: കൊല്ലത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 13 പേർക്ക് പരുക്കേറ്റു. കൊല്ലം-തിരുമംഗലം ദേശീയപാതയിലാണ് ഇന്നലെ രാത്രി അപകടമുണ്ടായത്.ശബരിമല തീർഥാടനം കഴിഞ്ഞ് സേലത്തേക്ക് മടങ്ങിയ തമിഴ്നാട് സ്വദേശികളായ ഭക്തരാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ആർക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. പരുക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം എല്ലാവരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ദേശീയപാതയിൽ നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.അപകടത്തെ തുടർന്ന് കുറച്ചുനേരം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് പോലീസ് എത്തി വാഹനം മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.