കോഴിക്കോട്: ഉപഭോക്താക്കൾക്ക് തിരിച്ചടി. സ്വർണ വിപണിയിൽ വൻ വിലവർധന. വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ ഗ്രാമിന് 395 രൂപയും പവന് 3,160 രൂപയുമാണ് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വർണവില പവന് 1,16,800 രൂപയായും ഗ്രാമിന് 14,600 രൂപയായും ഉയർന്നു.
18 കാരറ്റ് സ്വർണം പവന് 95,960 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധിയും ആഗോള വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവില വീണ്ടും കുതിച്ചുയരാൻ കാരണം. ഇന്നലെ പവന് 680 രൂപ കുറഞ്ഞ് 1,13,640 രൂപയായിരുന്നു വില. എന്നാൽ ഒറ്റദിവസംകൊണ്ട് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവിലയെത്തി.
ഇതിനുമുമ്പ് ജൂൺ മാസത്തിലാണ് സ്വർണവില ഇന്നത്തെ നിരക്കിനെക്കാൾ ഉയർന്നുനിന്നിരുന്നത്. ആഗസ്റ്റ് മാസത്തിലെ സ്വർണ്ണവിലയിൽ വലിയ ചാഞ്ചാട്ടങ്ങളാണ് ദൃശ്യമായത്. മാസത്തിന്റെ തുടക്കത്തിൽ 1,05,760 രൂപയായിരുന്നു പവന്റെ വില. തുടർന്ന് ചെറിയ മാറ്റങ്ങളോടെ മുന്നേറിയ വില ആഗസ്റ്റ് 11-ഓടെ 1,13,760 രൂപയിലെത്തി.
മാസത്തിന്റെ മധ്യത്തിൽ വിലയിൽ നേരിയ കുറവുണ്ടായെങ്കിലും, ആഗസ്റ്റ് 16-ന് വീണ്ടും 1,13,760 രൂപയിലേക്ക് തിരിച്ചെത്തി. തുടർദിവസങ്ങളിൽ ചെറിയ വ്യതിയാനങ്ങൾക്ക് ശേഷം ആഗസ്റ്റ് 19-ഓടെ സ്വർണ്ണവില കുതിച്ചുയർന്ന് 1,16,800 രൂപയിലെത്തി നിൽക്കുന്നു.