റിയാദ്: മക്കയിലെ മസ്ജിദുൽ ഹറമിലെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും മതപരമായ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഇനി ഉടനടി മറുപടി ലഭിക്കും. ഇതിനായി ഇരുഹറം കാര്യാലയ മതകാര്യ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസിന്റെ നേതൃത്വത്തിൽ 'ക്ലൗഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റം' ഉദ്ഘാടനം ചെയ്തു. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും ഡിജിറ്റൽ വൽക്കരണം കൂടുതൽ കാര്യക്ഷമമാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സന്ദർശകർക്ക് 8001222100 എന്ന ടോൾ ഫ്രീ നമ്പറിലൂടെ 24 മണിക്കൂറും പണ്ഡിതരുമായി ബന്ധപ്പെടാം.

കോളുകൾ ഓട്ടോമാറ്റിക്കായി പണ്ഡിതന്മാരിലേക്ക് എത്തുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. കാത്തിരിപ്പ് സമയം കുറയ്ക്കാനും കൃത്യമായ മറുപടി വേഗത്തിൽ ലഭ്യമാക്കാനും ഇതുവഴി സാധിക്കും. സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കോളുകൾ റെക്കോർഡ് ചെയ്യാനും പ്രവർത്തനങ്ങൾ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കാനും സംവിധാനമുണ്ട്. നിലവിലുള്ള ടെലിഫോൺ സേവനത്തിന് പുറമെയാണ് ഈ പുതിയ ക്ലൗഡ് സംവിധാനം പ്രവർത്തിക്കുക. തീർഥാടകർക്ക് മതവിജ്ഞാനം എളുപ്പമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതിയ്ക്ക് തുടക്കമിട്ടതെന്ന് ശൈഖ് അൽ സുദൈസ് വ്യക്തമാക്കി.