വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിന് മുകളിൽ അമേരിക്കൻ സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ വെടിവച്ചിട്ടതിന് തിരിച്ചടിയായി ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക മൂന്നാം ഘട്ട വ്യോമാക്രമണം നടത്തി യുഎസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിനെ തുടർന്നാണ് സൈനിക നടപടി. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തിന് ആനുപാതികമായ മറുപടിയാണ് ഇതെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. അതേസമയം ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് നിർണയം പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കൻ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഇറാനെതിരെയുള്ള മൂന്നാം ഘട്ട വ്യോമാക്രമണ വിവരങ്ങൾ പുറത്തുവിട്ടത്. നിലവിലെ ആക്രമണങ്ങൾ ഇറാനുള്ള ഒരു താക്കീത് മാത്രമാണെന്നും ഇപ്പോൾ നടക്കുന്ന നയതന്ത്ര ചർച്ചകളെ ഇത് ബാധിക്കില്ലെന്നുമാണ് യുഎസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ വരും ദിവസങ്ങളിലും കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
ദക്ഷിണ ഇറാനിലെ റഡാർ സംവിധാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളുമാണ് അമേരിക്ക പ്രധാനമായും ലക്ഷ്യമിട്ടതെന്ന് യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഹോർമോസ്ഗാൻ പ്രവിശ്യയിലാണ് ആക്രമണം കേന്ദ്രീകരിച്ചിരിക്കുന്നത്. ബന്ദർ അബ്ബാസ്, ഖേഷ്മ്, സിരിക്, ജാസ്ക്, കുഹ്-ഇ മുബാറക് എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിൽ നിരീക്ഷണപ്പറക്കൽ നടത്തുകയായിരുന്ന യുഎസ് സൈന്യത്തിന്റെ എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്റർ തകർത്തതാണ് അമേരിക്കയെ പെട്ടെന്നുള്ള സൈനിക നടപടിക്ക് പ്രേരിപ്പിച്ചത്. സംഭവത്തിന് പിന്നിൽ ഇറാനാണെന്ന് ട്രംപ് ആവർത്തിച്ചു. സൈനിക നടപടിയെ ശക്തമായി ന്യായീകരിച്ച ട്രംപ്, "ഒരു ഹെലികോപ്റ്റർ വെടിവച്ചിട്ടാൽ അതിന് ശക്തമായ ഭാഷയിൽ മറുപടി നൽകേണ്ടത് അത്യാവശ്യമാണ്, അതിനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്" എന്ന് വ്യക്തമാക്കി.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്. സുരക്ഷിതമായിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിദേശ ശക്തികൾ മേഖല വിട്ടുപോകണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. തങ്ങളുടെ ദൃഢനിശ്ചയത്തെ പരീക്ഷിക്കാനാണ് അമേരിക്ക മുതിരുന്നതെന്നും ഇറാന്റെ സായുധ സേന ഒരു ആക്രമണത്തെയും പ്രതികരണമില്ലാതെ വിട്ടുകളയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.