കണ്ണൂർ: റെയിൽവേ, സൈന്യം എന്നിവിടങ്ങളിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്ന് പണം തട്ടിയയാൾ പിടിയിൽ. കേരളത്തിലും കർണാടകത്തിലും നിരവധി കേസുകളിൽ പ്രതിയായ കൊട്ടാരക്കര വാളകം പൂവത്തുങ്കൽ എസ്.സന്തോഷ് കുമാറിനെയാണ് ക്രൈം ബ്രാ‍ഞ്ച് പിടികൂടിയത്.

കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നതോടെ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പ്രതിക്കെതിരെ കണ്ണൂർ, കാട്ടാക്കട, കനകക്കുന്ന്, പന്തളം, അടൂർ, ഏനാത്ത്, പുളികീഴ്, ഹരിപ്പാട്, കർണാടകയിലെ മംഗളൂരു ഈസ്റ്റ്‌ എന്നീ പൊലീസ് സ്റ്റേഷനുകളിലായി 11 കേസുകൾ നിലവിലുണ്ട് .

ഇന്ത്യയിലും വിദേശത്തും സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലിയും വീസയും വാഗ്ദാനം ചെയ്താണ് പ്രതി ആളുകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.പി. പ്രമോദ്, പി. ഷിനോജ്, കെ. ബിജു എന്നിവരടങ്ങുന്ന സംഘം എറണാകുളം കാക്കനാട് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.