നാദാപുരം: നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിക്ക് മരുന്ന് മാറി നൽകിയതായി പരാതി. തുടർന്ന് അബോധാവസ്ഥയിലായ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുടവന്തേരി സ്വദേശി ചന്ദ്രൻ (71) ആണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ ചന്ദ്രന്റെ മകൾ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.

കഴിഞ്ഞ ആഴ്ച്ചയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ഡോക്ടറുടെ നിർദേശപ്രകാരം ചന്ദ്രൻ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. മെഡിക്കൽ കോളജിൽ നിന്ന് നിർദേശിച്ച ചികിത്സയാണ് ഇവിടെ തുടർന്നിരുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ നിർദേശിച്ച ഗുളിക കഴിച്ചശേഷം ചന്ദ്രൻ അബോധാവസ്ഥയിലായെന്നാണ് ബന്ധുക്കളുടെ പരാതി.

തുടർന്ന് ഡോക്ടർമാരോട് വിവരമറിയിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും അവർ ആരോപിക്കുന്നു. ചന്ദ്രന്റെ സമീപ ബെഡിൽ ഇതേ പേരുള്ള മറ്റൊരു രോഗി ചികിത്സയിലുണ്ടായിരുന്നുവെന്നും, ആ രോഗിക്ക് നൽകേണ്ട മരുന്നാണ് അബദ്ധത്തിൽ ചന്ദ്രന് നൽകിയതെന്നുമാണ് പരാതി. വിഷയം ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് പിന്നാലെ ആശുപത്രി രേഖകളിൽ തിരുത്തൽ നടത്തിയതായും പരാതിയിൽ ആരോപണമുണ്ട്.

കൂടാതെ, ചന്ദ്രന് ന്യൂമോണിയ ബാധ ഉണ്ടായിരുന്നതും ആശുപത്രി അധികൃതർ തിരിച്ചറിഞ്ഞില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.