വയനാട്: മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദ്യാർത്ഥിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. കമ്മന ഉന്നതിയിലെ നാലാം ക്ലാസ് വിദ്യാർത്ഥി തനൂജയ്ക്കാണ് ചികിത്സ നിഷേധിച്ചത്.

സ്കൂളിൽ നിന്നും വീണ് എല്ല് പൊട്ടിയതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ് ഇവർ ചികിത്സ തേടിയത്. പരിക്ക് ​ഗുരുതരമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

അസ്ഥിരോഗ വിദഗ്ധൻ ഉടൻ ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നു. എന്നാൽ, പിന്നീട് ശസ്ത്രക്രിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. സംഭവത്തിൽ തനൂജയുടെ പിതാവ് ജ്യോതിഷ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകി.