കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പില്‍ കാണാതായ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈതേരിയിടത്തില്‍ കലാശപ്പറമ്പത്ത് രാരിഷ് (45) ആണ് മരിച്ചത്. ഇയാളെ കഴിഞ്ഞ ദിവസമാണ് കാണാതായത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

അതേസമയം, കണ്ണൂര്‍ ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞതിനെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി. പുലര്‍ച്ചെ പെയ്ത ശക്തമായ മഴയില്‍ ശ്രീകണ്ഠപുരം ടൗണില്‍ വെള്ളം കയറിയെങ്കിലും പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ വെള്ളമിറങ്ങി.

മാടായിയിലും പയ്യന്നൂരിലും വീട് തകര്‍ന്ന് ഏഴ് വയസുകാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മാടായി കുളവയല്‍ റോഡിലെ വീട് പുലര്‍ച്ചെ കാറ്റില്‍ തകര്‍ന്നു വീണാണ് ഏഴ് വയസുകാരന്‍ പാര്‍ത്ഥിപിന് പരിക്കേറ്റത്. പയ്യന്നൂര്‍ കേളോത്ത് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് പരിക്കേറ്റ ഇന്ദുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം പുഴയില്‍ കാണാതായ രണ്ട് പേര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. പേരാവൂര്‍ കാഞ്ഞിരപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട ഹനീഫ, ചെറുപുഴയില്‍ ഒഴുക്കില്‍ പെട്ട തിരുവനന്തപുരം സ്വദേശി രാജേഷ് എന്നിവര്‍ക്കായാണ് തെരച്ചില്‍ നടക്കുന്നത്. മണ്ണിടിച്ചിലുണ്ടായ പാല്‍ചുരം മണ്ണ് നീക്കി ഗതാഗതയോഗ്യമാക്കി.