കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരണം. കൊല്ലപ്പെട്ടയാളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം ആക്രമണത്തില്‍ പരുക്കേറ്റവരുടെ എണ്ണം 63 ആയി.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന് നേരെയാണ് ഇറാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കെട്ടിടത്തിന് വലിയ തോതില്‍ നാശനഷ്ടം സംഭവിച്ചതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായും കുവൈത്ത് പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍-ഉതൈബി അറിയിച്ചു. 

സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതായും കുവൈത്തിലേക്ക് വരേണ്ട വിമാനങ്ങള്‍ മറ്റ് ഇതര വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടതായും കുവൈത്ത് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. ഇറാന്‍-യു.എസ് യുദ്ധ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന വിമാനത്താവളം തിങ്കളാഴ്ചയാണ് വീണ്ടും തുറന്നത്.

യുഎസ് നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമായിട്ടാണ് ഇറാന്‍ കുവൈത്തിനും ബഹ്റൈനുംനേരെ ആക്രമണങ്ങള്‍ നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.