കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ കോടതിയിൽ നിന്ന് തൊണ്ടിമുതൽ കാണാതായ സംഭവത്തിൽ റിപ്പോർട്ട് തേടി കൊച്ചി സിബിഐ കോടതി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയോടാണ് റിപ്പോർട്ട് തേടിയത്. കോടതി റിപ്പോർട്ട് പരിശോധിച്ച ശേഷം അന്വേഷണത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കും. സിജെഎം കോടതി കസ്റ്റഡിയിൽ നിന്നാണ് തൊണ്ടിമുതലായ രക്തംപുരണ്ട തൂവാല കാണാതായത്. എലി കൊണ്ടുപോയെന്നാണ് തൂവാല ഉണ്ടായിരുന്ന കവറിൽ എഴുതിയിരുന്നത്.
ഫസലിന്റെ രക്തം കലർന്ന തൂവാലയാണ് കേസിലെ നിർണായക തെളിവ്. എൻഡിഎഫ് പ്രവർത്തകനായിരുന്ന ഫസലിന്റെ വധത്തിന് പിന്നിൽ ആർഎസ്എസും ബിജെപിയുമാണെന്ന് വരുത്താൻ തൂവാല കൊണ്ടുപോയിട്ടെന്നാണ് പരാതി. അതേസമയം, തൂവാലയുടെ ഫോറൻസിക് പരിശോധന അടക്കം പൂർത്തിയായതാണെന്നും തൊണ്ടി നഷ്ടപ്പെട്ടത് കാര്യമായി ബാധിക്കില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.