കൊച്ചി: ഹൈകോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് മുസ്‌ലിം ലീഗ്. സീനിയര്‍ പ്ലീഡര്‍, സ്‌പെഷ്യല്‍ പ്ലീഡര്‍, പ്ലീഡര്‍ പോസ്റ്റുകളിലായി 82 പേരെയാണ് അഡ്വക്കെറ്റ് ജനറല്‍ ഓഫീസില്‍ സര്‍ക്കാര്‍ നിയമിച്ചത്. മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന നിയമവകുപ്പ് നടത്തിയ ഈ നിയമനങ്ങളില്‍ മുസ്ലിം ലീഗിന് ലഭിച്ചത് ഒമ്പതെണ്ണമാണ്.

കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ നിയമനങ്ങള്‍ കണക്കാക്കിയാല്‍ 54 പേരെ കൂടി ഇനി നിയമിക്കാനുണ്ട്. എങ്കിലും ഇതുവരെ നടന്ന നിയമനങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നാണ് മുസ്ലിം ലീഗിന്റെ പരാതി. പട്ടികയില്‍ സാമുദായിക സംതുലിതത്വം ഇല്ലെന്ന കാര്യവും ലീഗ് ഉന്നയിക്കുന്നു. പരാതി കോണ്‍ഗ്രസ് നേതൃത്വത്തെ ലീഗ് അറിയിച്ചു. അസംതുലിതത്വം പരിഹരിച്ച് വേണം ഇനിയുള്ള നിയമനങ്ങളെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.അതേസമയം ലീഗ് ക്വാട്ടയില്‍ ഒരു എം പിയും സംസ്ഥാന സെക്രട്ടറിയും ജൂനിയര്‍മാരെ തിരുകിക്കയറ്റിയെന്ന പരാതിയുമുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ അഭിഭാഷക സംഘടനയില്‍ രൂക്ഷമായ ഭിന്നത നിലനില്‍ക്കുകയാണ്.