വയനാട്: മാനന്തവാടിയിലെ 16കാരിയുടെ തട്ടിക്കൊണ്ടുപോകൽ കേസിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. പെൺസുഹൃത്ത് ജനീലിയ (19), അജിത്ത് (23) എന്നിവരാണ് പുതുതായി അറസ്റ്റിലായത്. 

ഈ മാസം 13നാണ് വ്യാജ സൗഹൃദം സ്ഥാപിച്ച് 16കാരിയെ പ്രതികൾ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കേസിൽ പൊലീസ് ലഹരി ബന്ധം ഉറപ്പിച്ചിട്ടുണ്ട്.

അറസ്റ്റിലായ ജനീലിയ സ്ഥിരം പ്രശ്നക്കാരിയാണെന്നും മാനന്തവാടി മേഖലയിൽ ഇവർക്കെതിരെ സമാന പരാതികൾ നേരത്തെ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ജനീലിയ ലഹരി സംഘങ്ങളുമായി ബന്ധമുള്ളയാളാണെന്ന സംശയവും പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. വ്യാജ സൗഹൃദം സ്ഥാപിച്ച് പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോകുന്നതിൽ ജനീലിയയ്ക്ക് നിർണായക പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ലഹരിക്കടത്ത് സംഘങ്ങളുടെ കണ്ണിയാണ് ജനീലിയയെന്ന് ആരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരുന്നു.സംഭവത്തിൽ നേരത്തെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുള്ളവർക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനും ലഹരി ശൃംഖലയിലേക്കുള്ള കണ്ണികൾ കണ്ടെത്താനുമാണ് പൊലീസ് നീക്കം.