കണ്ണൂർ: പൊലീസ് കാവലിൽ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവർത്തകർ പിടിയിൽ. സംഭവത്തിൽ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. വളപട്ടണം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.കെ. സുമിത്ത്, മിഥുൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതികളായ സിപിഎം പ്രവർത്തകർ പെരളശ്ശേരി വടക്കുമ്പാട്ടെ അമൽ, ജിനേഷ് എന്നിവരാണ് കടന്നുകളഞ്ഞത്.

പ്രതികളെ സഹായിച്ച ഡിവൈഎഫ്ഐ എടക്കാട് ബ്ലോക്ക് സെക്രട്ടറി ടി.പി. നിവേദ്, കണ്ണൂർ ബ്ലോക്ക് സെക്രട്ടറി ടി.പി. നിവേദ്, കണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് സനന്ത് കുമാർ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗങ്ങളായ സായന്ത്, അഭിഷേക് എന്നിവരെ എസിപിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കണ്ണൂർ എകെജി ആശുപത്രിയിൽ നിന്ന് പൊലീസിനെ അക്രമിച്ച് പ്രതികളെ രക്ഷിച്ചത്. തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു പിന്നാലെ നടന്ന വിജയാഹ്ലാദവുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തിന്റെ തുടർച്ചയായിരുന്നു ആക്രമണം.