തിരുവനന്തപുരം: മുസ്ലിം ലീഗിൽ നിന്ന് അഞ്ച് പേർ മന്ത്രിസഭയിലേക്ക്. പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ ബഷീർ, വി.അബ്ദുൾ ഗഫൂർ എന്നിവരാണ് മന്ത്രിമാരാകുക. പാറക്കൽ അബ്ദുള്ളയെ മാറ്റിയാണ് പി.കെ ബഷീറിനെ പരിഗണിച്ചത്. അദ്ദേഹത്തിന് ടേം അടിസ്ഥാനത്തിൽ മന്ത്രിസ്ഥാനം പിന്നീട് നൽകുന്നതിനുള്ള ചർച്ച നടന്നതായാണ് സൂചന. ആറ് എം.എൽ.എമാരുള്ള ലീഗിന്‍റെ രണ്ടാമത്തെ ശക്തി കേന്ദ്രമായ കോഴിക്കോട് നിന്ന് മന്ത്രി വേണമെന്ന ആവശ്യം ഉയർന്നതിനെ തുടർന്നാണ് പാറക്കൽ അബ്ദുള്ളയെ പരിഗണിച്ചത്.

വി. അബ്ദുൾ ഗഫൂറിനെ അപ്രതീക്ഷിതമായാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. പാണക്കാട് കുടുംബത്തിന്‍റെ പിന്തുണ ഗഫൂറിന് ലഭിച്ചിരുന്നു. അതേസമയം, കുഞ്ഞാലിക്കുട്ടിക്ക് മന്ത്രി സ്ഥാനം ലഭിക്കുമെന്ന കാര്യത്തിൽ ലീഗിന് സംശയമൊന്നുമുണ്ടായിരുന്നില്ല.

മന്ത്രിമാരെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് നടക്കും. മന്ത്രിസ്ഥാനത്തേക്ക് നിർദേശിച്ച പേരുകൾ അടങ്ങിയ സീൽ ചെയ്ത കവർ കൈമാറിയെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപനം നടത്തുമെന്നും എം.കെ മുനീർ പറഞ്ഞു.