ന്യൂഡൽഹി: ഡൽഹിയും ജമ്മുകശ്മീരും ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം. ഇന്ന് വൈകിട്ട് 7:04 ഓടെയാണ് പ്രകമ്പനമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്താനാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS)
അഫ്ഗാനിസ്താനിൽ ഭൂമിക്കടിയിൽ 215 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് എൻ.സി.എസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) അറിയിച്ചു. ഡൽഹി, എൻ.സി.ആർ (NCR) മേഖലകളിൽ മിനിറ്റുകളോളം ശക്തമായ പ്രകമ്പനം നീണ്ടുനിന്നു. ഇതേത്തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്നും ബഹുനില ഓഫീസുകളിൽ നിന്നും തെരുവുകളിലേക്ക് ഓടിയിറങ്ങി. നിലവിൽ ഉത്തരേന്ത്യയിൽ എവിടെയും വലിയ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ദിവസങ്ങൾക്ക് മുൻപാണ് വെനസ്വേലയിൽ സമാനമായ ഇരട്ട ഭൂചലനം ഉണ്ടായത്. ഈ ഞെട്ടൽ മാറും മുമ്പേ ഉത്തരേന്ത്യയിൽ ഭൂചലനം ഉണ്ടായത് ആളുകളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച മിനിറ്റുകളുടെ വ്യത്യാസത്തിലാണ് വെനസ്വേലയിൽ രണ്ട് വൻ ഭൂചലനങ്ങളും റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ ആയിരത്തിലധികം പേർ മരിക്കുകയും, 920-ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇവിടെ 50,000-ത്തിലധികം ആളുകളെ ഇപ്പോഴും കാണാതാണെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഏഷ്യൻ മേഖലയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്.