മലപ്പുറം: മലപ്പുറം തിരൂരിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവനെതിരെ ഫ്ലക്സ്. വർഗീയ വാദികളെ കൂട്ടുപിടിച്ച് പാർട്ടിയെ വിറ്റ് കാശാക്കിയ വിജയരാഘവനല്ലേ ശരിക്കുമുള്ള പരനാറിയെന്ന് അധിക്ഷേപിച്ചാണ് ഫ്ലക്സ് ബോർഡ്. ഇവനോടൊക്കെയല്ലേ കടക്ക് പുറത്തെന്ന് പറയേണ്ടതെന്നും ഫ്ലക്സിലുണ്ട്. സേവ് സിപിഎം എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഡിവൈഎഫ്ഐ തൃക്കണ്ടിയൂർ വില്ലേജ് മുൻ സെക്രട്ടറിയായിരുന്ന കുന്നത്ത് ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് ഫ്ലക്സ് വെച്ചതെന്നാണ് വിവരം. എസ്ഡിപിഐ നേതാവൊത്തുള്ള എ.വിജയരാഘവന്‍റെ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പിന്നാലെ, സംസ്ഥാനത്തെ പലയിടങ്ങളിൽ നിന്നും വിജയരാഘവനെതിരെ വ്യാപകമായി വിമർശനമുയർന്നിരുന്നു.

വിഡിയോ പ്രചരിക്കപ്പെട്ടതിന് പിന്നാലെയുയർന്ന വിവാദങ്ങളിൽ വിജയരാഘവൻ കഴിഞ്ഞ ദിവസം പ്രതികരണം നടത്തിയിരുന്നു. പാർട്ടി സഖാവിന്‍റെ അനിയന്‍റെ വീട്ടിലെ ചടങ്ങിനാണ് പങ്കെടുത്തതെന്നും സുഹൃത്തുക്കൾ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചാൽ ആരായാലും പോകുമെന്നും വിജയരാഘവൻ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നത് വലത് ശക്തികളാണെന്നും വിജയരാഘവൻ ഡൽഹിയിൽ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

എസ്ഡിപിഐ നേതാവുമായി വിജയരാഘവൻ കൂടിക്കാഴ്ച നടത്തിയെന്ന തരത്തിലുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റും നേരത്തെ പ്രതികരിച്ചിരുന്നു. ജില്ലാ കമ്മിറ്റി അംഗത്തിന്‍റെ സഹോദരന്‍റെ ഗൃഹപ്രവേശന ചടങ്ങിലാണ് വിജയരാഘവൻ പങ്കെടുത്തതെന്നും ചടങ്ങിന്‍റെ ഭാഗമായുള്ള ഗാനമേളയിൽ എസ്ഡിപിഐ പ്രാദേശിക നേതാവ് പാടുന്ന സമയത്ത് വിജയരാഘവൻ സമീപത്തെ ഹാളിൽ ഭക്ഷണം കഴിക്കുന്ന വിഡിയോയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്നും സിപിഎം മലപ്പുറം ഫേസ്ബുക്കിൽ പ്രതികരിച്ചു.