കോഴിക്കോട്: സിറ്റിയുടെ പല ഭാഗങ്ങളിലും എം.ഡി.എം.എ എത്തിച്ച് ചില്ലറ വിൽപന നടത്തുന്നയാൾ പിടിയിൽ. വെസ്റ്റ് ഹില്‍ അത്താണിക്കല്‍ ബീച്ച് സ്വദേശി പെരുമാള്‍കണ്ടി വീട്ടില്‍ നിസാമുദ്ദീനെയാണ് (25) വെള്ളയില്‍ പൊലീസ് പിടികൂടിയത്. വെള്ളയില്‍ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറും സംഘവും പട്രോളിങ് ഡ്യൂട്ടി നടത്തുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. വെസ്റ്റ് ഹില്‍ റെയില്‍വേ സ്റ്റേഷനു സമീപം കേളുകുട്ടി കാവിന് അടുത്ത് വെച്ച് പൊലീസിനെ കണ്ട ഇയാൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് ഇയാളെ തടഞ്ഞ് പരിശോധിച്ചപ്പോൾ വിൽപനയ്ക്കായി സൂക്ഷിച്ച 8.820 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

പാളയം, വെള്ളയില്‍ ബീച്ച്, പുതിയാപ്പ എന്നിവിടങ്ങളിൽ മയക്കുമരുന്ന് വില്‍പന നടത്തിവരികയായിരുന്നു ഇയാൾ. എം.ഡി.എം.എ വിൽപനക്കായി കൈവശം വെച്ചതിന് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഇയാൾക്കെതിരെ കേസുണ്ടെന്നും ജാമ്യത്തിലിരിക്കെയാണ് വീണ്ടും പിടിയിലാകുന്നതെന്നും പൊലീസ് പറഞ്ഞു. വെള്ളയില്‍ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ജെയിന്‍, ബൈജുനാഥ്, മിഥുന്‍ അസ്സിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ രതീഷ്, സിവിൽ പൊലീസ് ഓഫീസർ വൈശാഖ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.