കോഴിക്കോട്:താമരശ്ശേരിയിൽ വീണ്ടും തെരുവ് നായ ആക്രമണം. അണ്ടോണയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു.താമരശ്ശേരി സ്വദേശി അണ്ടോണ പുലിക്കുന്നുമ്മൽ രാധാകൃഷ്ണനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ അണ്ടോണ ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. കോഴിക്കോട്കലോത്സവം
റോഡിൽ കൂട്ടമായി നിന്ന നായ്ക്കൾ പെട്ടെന്ന് സ്കൂട്ടറിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് രാധാകൃഷ്ണൻ തെറിച്ചുവീണു. ബഹളം കേട്ട് സമീപത്തെ നാട്ടുകാർ ഓടിയെത്തി നായ്ക്കളെ തുരത്തി. തുടർന്ന് പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താമരശ്ശേരിയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. വഴിനടക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് നാട്ടുകാർ പറയുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് താമരശ്ശേരി ഹൈസ്കൂളിന് സമീപം അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്കും തെരുവ് നായയുടെ കടിയേറ്റിരുന്നു.
പകൽ സമയത്ത് പോലും കുട്ടികൾക്ക് സ്കൂളിൽ പോകാൻ ഭയമാണെന്നാണ് രക്ഷിതാക്കളുടെ പരാതി.നിരവധി തവണ പഞ്ചായത്തിനും മറ്റ് അധികാരികൾക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. തെരുവ് നായ്ക്കളെ പിടികൂടാനോ, പ്രതിരോധ കുത്തിവെപ്പ് നൽകാനോ ഉള്ള സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.