കൊച്ചി: ട്രോളിങ് നിരോധനം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴേക്കും സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു. മത്തി (ചാള), അയല, കിളിമീൻ എന്നിവയ്ക്കാണ് ഈ സീസണിൽ ഏറ്റവും കൂടുതൽ വിലവർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഞാറയ്ക്കലില്‍ മത്തി 350 രൂപയ്ക്കുകിട്ടുമെങ്കിലും കൊച്ചിയില്‍ അത് 400 കടന്നു. ഓണ്‍ലൈന്‍ വിപണിയില്‍ വില ഉയര്‍ന്ന് 480-500 ആയി. കിളിമീന്‍ വില 480-500 നിലവാരത്തിലാണ്. അയല വളരെ കുറച്ചു മാത്രമാണ് ലഭ്യമായിട്ടുള്ളത്. കൊച്ചി മാര്‍ക്കറ്റില്‍ വേളൂരി - 360, കൊഴുവ -240, ചെമ്മീന്‍(നാരന്‍) 500, കരിമീന്‍ -500 രൂപ. എന്നിങ്ങനെയാണു മീന്‍ വില.

വേളൂരി കിലോയ്ക്ക് 240 മുതലും കൊഴുവ 150 രൂപ മുതലും കൊച്ചി ഞാറയ്ക്കലില്‍ വില. കിളി മീന്‍ 410, കേര 450, കരിമീന്‍ 600, തിലാപ്പിയ 340 എന്നിങ്ങനെണു മറ്റു മീനുകളുടെ വില. മുവാറ്റുപുഴ മേഖലയില്‍ മത്തി ഒറ്റദിവസം കൊണ്ട് 100 രൂപ കയറി. 400നു മുകളിലെത്തി. കിളിമീന്‍ 550, കൊഴുവ 350, കേര -500-600, ചെമ്മീന്‍ 600- 700 എന്നിങ്ങനെയാണു മറ്റുള്ളവയുടെ വിലനിലവാരം.

ട്രോളിങ് നിരോധനം വന്നിട്ടും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ നിന്നും മീന്‍ ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. അശാസ്ത്രീയ മത്സ്യബന്ധനമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കുന്നു. വിപണിയില്‍ എത്തുന്ന ഉപഭോക്താക്കള്‍ മുന്‍പത്തേക്കാള്‍ കുറഞ്ഞ അളവിലാണ് ഇപ്പോള്‍ മീന്‍ വാങ്ങുന്നത്. മീന്‍വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്കകള്‍ വ്യക്തമാക്കുന്നത്.