വടകര: മുൻവൈരാഗ്യത്തെ തുടർന്ന് ധ്യവയസകനെ വഴിയിൽ തടഞ്ഞുനിർത്തി ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കീഴൽ വെളുത്തപറമ്പത്ത് വീട്ടിൽ അബ്ദുൽ റാസിഖിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ സിദ്ധസമാജം സ്വദേശി അരയാക്കൂൽ വീട്ടിൽ സമീറിനെതിരെയാണ് വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഇന്നലെ വൈകുന്നേരം പണിക്കോട്ടി റോഡ് ജംഗ്ഷനിലാണ് സംഭവം നടന്നത്. കുട്ടോത്ത് പള്ളിയിലേക്ക് U പോവുകയായിരുന്നു അബ്ദുൽ റാസിഖ്. പണിക്കോട്ടി ജംഗ്ഷനിലെത്തിയപ്പോൾ പ്രതിയായ സമീർ പേര് വിളിച്ചതിനെ തുടർന്ന് റാസിഖ് ബൈക്ക് നിർത്തുകയായിരുന്നു.

തുടർന്ന് വഴി തടഞ്ഞുനിർത്തിയ സമീർ, കയ്യിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് റാസിഖിന്റെ കൈക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് എഫ്.ഐ.ആറിൽ പറയുന്നു.

പ്രതിയായ സമീറിന്റെ ജ്യേഷ്ഠനെ പരാതിക്കാരനായ അബ്ദുൽ റാസിഖ് അപകീർത്തിപ്പെടുത്തി സംസാരിച്ചെന്ന മുൻവൈരാഗ്യവും സംശയവുമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പരിക്കേറ്റ റാസിഖ് വടകരയിലെ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.