കോട്ടയം: സംസ്ഥാനത്ത് എബോളയെന്ന് സംശയം. സൗത്ത് സുഡാനില്‍ നിന്നെത്തിയ 52 വയസ്സുകാരിക്കാണ് എബോളയെന്ന് സംശയത്തില്‍ നിരീക്ഷണത്തിലുള്ളത്. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇവര്‍. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പനിയെ തുടര്‍ന്ന് ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇവര്‍. സംശയത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഇടപെട്ട് ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. 

 ഐസൊലേഷന്‍ വാര്‍ഡിലാണ് ഇവരുള്ളത്.  ഇവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. സാധാരണ എബോള രോഗത്തിന് ഉണ്ടാകുന്ന മറ്റ് രോഗലക്ഷണങ്ങളൊന്നും ഇവര്‍ക്കില്ലെന്നും പനിയില്‍ നേരിയ വ്യത്യാസമുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.



തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുന്ന സാംപിള്‍ ഫലം ലഭിച്ചാല്‍ മാത്രമേ എബോളയാണോ എന്ന കാര്യം സ്ഥിരീകരിക്കാനാകൂ. പിന്നീട് തുടര്‍ചികിത്സ ഉള്‍പ്പെടെ തീരുമാനിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും.