കോട്ടയ്ക്കൽ: നിർമാണം പുരോഗമിക്കുന്ന വീടുകൾ ലക്ഷ്യമിട്ട് വൈദ്യുതി കേബിളുകളും വയറുകളും നിർമാണ ഉപകരണങ്ങളും മോഷ്ടിച്ച കേസിൽ മൂന്ന് യുവാക്കളെ കോട്ടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ കേസുകളിലായി ഏകദേശം നാല് ലക്ഷം രൂപയുടെ മോഷണമാണ് പൊലീസ് തെളിയിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

എടരിക്കോട് പുതുപറമ്പ് നോവപ്പടി മൈലിക്കുന്നൻ വീട്ടിൽ മുഹമ്മദ് ഷിഫാൻ എം.കെ. (19), എടരിക്കോട് പുതുപറമ്പ് ചുടലപ്പാറ താഴത്തേപ്പള്ളിയാലിൽ വീട്ടിൽ മുഹമ്മദ് ഫയാസ് ടി.പി. (19), എടരിക്കോട് പുതുപറമ്പ് ചുടലപ്പാറ ചെമ്മാടൻ വീട്ടിൽ സഞ്ജയ് സി. (19) എന്നിവരാണ് അറസ്റ്റിലായത്

ചുടലപ്പാറയിലും പുതുപറമ്പ് ചീനിപ്പടിയിലുമായി നടന്ന മൂന്ന് മോഷണക്കേസുകളിലാണ് പ്രതികൾ പിടിയിലായത്. നിർമാണം നടക്കുന്ന വീടുകളിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി വയറിംഗും കേബിളുകളും അഴിച്ചുമാറ്റി അതിലെ ചെമ്പ് വേർതിരിച്ച് വിൽക്കുന്നതായിരുന്നു പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കൂടാതെ നിർമാണ സ്ഥലങ്ങളിൽ സൂക്ഷിച്ചിരുന്ന ഡ്രില്ലിംഗ് മെഷീൻ, ജിപ്സം മെഷീൻ, ഹാൻഡ് കട്ടർ, ടൈലറിംഗ് മെഷീൻ ഹെഡ് തുടങ്ങിയ ഉപകരണങ്ങളും മോഷ്ടിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

 

ചുടലപ്പാറയിൽ നിന്ന് രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന ഇലക്ട്രിക് കേബിൾ, 60,000 രൂപയുടെ ഇലക്ട്രിക് വയറുകൾ, പുതുപറമ്പ് ചീനിപ്പടിയിൽ നിന്ന് 60,000 രൂപ വിലവരുന്ന ഡ്രില്ലിംഗ് മെഷീൻ, ഇലക്ട്രിക് കേബിൾ, ജിപ്സം മെഷീൻ, ഹാൻഡ് കട്ടർ, ടൈലറിംഗ് മെഷീൻ ഹെഡ് എന്നിവ മോഷ്ടിച്ചതായി പൊലീസ് വ്യക്തമാക്കി.

മൂന്ന് കേസുകളിലുമായി ഏകദേശം നാല് ലക്ഷം രൂപയുടെ മോഷണമാണ് തെളിയിച്ചിട്ടുള്ളത്