കൊച്ചി: തീരുവ വർധനക്ക് പിന്നാലെ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് വീണ്ടും വൻ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 205 രൂപ കുറഞ്ഞ് 14,675 രൂപയും പവന് 1640 രൂപ കുറഞ്ഞ് 1,17,400 രൂപയുമായി.
അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് 68.49 ഡോളർ ഇടിഞ്ഞ് 4,608.87 ഡോളറാണ് വില. 1.46 ശതമാനമാണ് കുറഞ്ഞത്.
ബുധനാഴ്ച സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ വർധിപ്പിച്ചതിന് പിന്നാലെ കേരളത്തിൽ രാവിലെ വില കുതിച്ചുയരുകയും ഉച്ചയോടെ ഇടിയുകയും ചെയ്തിരുന്നു. കേരളത്തിലെ പ്രമുഖ പ്രമുഖ സ്വർണ വ്യാപാര സംഘടനകളായ കെ.ജി.എസ്.എം.എ മൂന്നു തവണയും എ.കെ.ജി.എസ്.എം.എ രണ്ടുതവണയും വില പുതുക്കി നിശ്ചയിച്ചിരുന്നു. രാവിലെ ഒറ്റയടിക്ക് ഗ്രാമിന് 1,275 രൂപ വർധിച്ച് 15,300 രൂപയും പവന് 10,200 രൂപ വർധിച്ച് 1,23,120 രൂപയുമായി. ഇരുവിഭാഗവും ഇതേവില തന്നെയാണ് രാവിലെ പ്രഖ്യാപിച്ചത്.
എന്നാൽ, ഇറക്കുമതി ചുങ്കം വർധിപ്പിച്ചതുമായി ബന്ധപ്പെട്ട് വിലനിലവാരം, രൂപയുടെ വിനിമയ നിരക്ക്, ബാങ്ക് നിരക്കുകൾ എന്നിവ ചേർത്ത് പുനഃക്രമീകരിച്ചതോടെ ഉച്ചകഴിഞ്ഞ് രണ്ടുതവണയായി കെ.ജി.എസ്.എം.എ ഗ്രാമിന് 600 രൂപയും പവന് 4,800 രൂപയും കുറച്ചു. യഥാക്രമം 14,790 രൂപയും 1,18,320 രൂപയുമായി. ഇതോടെ, ഇവരുടെ കടകളിൽ ഫലത്തിൽ ബുധനാഴ്ചത്തെ വർധന യഥാക്രമം 675 രൂപയും 5,400 രൂപയുമായി.
അതേസമയം, എ.കെ.ജി.എസ്.എം.എ ഉച്ചക്ക് 540 രൂപയാണ് ഗ്രാമിന് കുറച്ചത്. 14,850 രൂപയായിരുന്നു ഗ്രാം വില. പവന് 4,320 രൂപ കുറഞ്ഞ് 1,18,800 രൂപയായി. ഇവരുടെ കടകളിൽ ഗ്രാമിന് 735 രൂപയും പവന് 5,880 രൂപയുമാണ് ഫലത്തിൽ വർധിച്ചത്.
എന്നാൽ, ഇന്നലത്തെ വിലക്രമീകരണത്തോടെ ഇരുവിഭാഗവും ഒരേ വിലനിലവാരത്തിലാണ് വിൽപന നടത്തുന്നത്. ഗ്രാമിന് 14,880 രൂപയും പവന് 1,19,040 രൂപയുമായിരുന്നു ഇന്നലത്തെ വില.