ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. സിഎൻജിക്ക് കിലോ രണ്ട് രൂപയാണ് കൂട്ടിയത്. ഈ ആഴ്ചയിൽ തന്നെ രണ്ടാംതവണയാണ് സിഎൻജി വില വർധിപ്പിക്കുന്നത്.

അതേസമയം, ഗാർഹിക പൈപ്പുകൾ വഴി വിതരണം ചെയ്യുന്ന പിഎൻജിയുടെ വില 50 പൈസ വർധിപ്പിച്ചു. സിഎൻജിയുടെ വില മുംബൈയിൽ കിലോയ്ക്ക് 86 രൂപയിലെത്തി. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ സിഎൻജിയുടെ നിരവധി തവണയാണ് വില വർധിപ്പിച്ചത്.

മേയ് 15-ന് രണ്ട് രൂപയും, 17-ന് ഒരു രൂപയും, 23-ന് വീണ്ടും ഒരു രൂപയും വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ 26ന് രണ്ട് രൂപ വർധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ പ്രകൃതിവാതകത്തിനുണ്ടായ വിലവർധനവും ഇറക്കുമതി ചെലവ് കൂടിയതുമാണ് വില കൂട്ടാൻ കാരണമെന്ന് കമ്പനികൾ വ്യക്തമാക്കുന്നു. തുടർച്ചയായുണ്ടാകുന്ന ഈ വിലവർധന സാധാരണക്കാരെയും ഓട്ടോ- ടാക്സി ഡ്രൈവർമാരെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്ധനവില വർധനവിനെതിരെ ഡൽഹിയിൽ വിവിധ ട്രാൻസ്പോർട്ട് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.

സിഎൻജി വില ഉയരുന്ന സാഹചര്യത്തിൽ ഓട്ടോ- ടാക്സി നിരക്കുകൾ പരിഷ്കരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പെട്രോൾ, ഡീസൽ വിലയും വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സിഎൻജി ഉപഭോക്താക്കൾക്കും ഈ അധികഭാരം നേരിടേണ്ടി വരുന്നത്