തിരുവനന്തപുരം: പാചകവാതകത്തിന് വില വർധിപ്പിച്ചതോടെ സംസ്ഥാനത്ത് ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു. വിലകുറക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന നിലപാടിലാണ് ഹോട്ടല്‍ ഉടമകള്‍. വിഷയം പരിഗണിച്ചില്ലെങ്കില്‍ പ്രതിഷേധത്തിലേക്ക് നീങ്ങാനുമാണ് ഹോട്ടലുടമകളുടെ തീരുമാനം. വാണിജ്യ സിലിണ്ടറിന്റെ വില വർധിച്ചത് ഹോട്ടലുടമകള്‍ക്കും കാറ്ററിങ് സര്‍വിസുകാര്‍ക്കും ഇരുട്ടടിയാണ്. ഇതോടെ എന്തുചെയ്യും എന്ന ആശങ്കയിലാണ് ഹോട്ടലുടമകൾ.
പലയിടത്തും 19 കിലോ സിലിണ്ടറിന്റെ വില 3100ന് മുകളിലാണ്. ഇത്രയും വിലകൊടുത്ത് പാചകവാതകം വാങ്ങുന്നത് വലിയ നഷ്ടമാണെന്നും മുന്നോട്ടുപോകാന്‍ സാധികാത്ത സാഹചര്യമാണെന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു. പല ഹോട്ടലുകളിലും ഭക്ഷണത്തിലെ മെനു വെട്ടിക്കുറച്ചിട്ടുണ്ട്. എല്ലാ വിഭവങ്ങള്‍ക്കും വില കൂട്ടാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നാണ് ഉടമകള്‍ പറയുന്നത്. എന്നാല്‍, എറണാകുളം നഗരം പോലെ ആളുകള്‍ ഹോട്ടല്‍ ഭക്ഷണത്തെ വലിയ തോതില്‍ ആശ്രയിക്കുന്ന ഇടങ്ങളില്‍ പൊതുജനങ്ങളും പ്രതിസന്ധിയിലാകും എന്നതില്‍ സംശയമില്ല. വില കുറക്കണമെന്ന് ആവശ്യപ്പെട്ട് മേയ് ആറിന് ഹോട്ടല്‍ അടച്ചിട്ട് പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിലാണ് രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായത്. വാണിജ്യ പാതകവാതകത്തിന് പുറമെ ഗാർഹിക പാചകവാതകത്തിനും ക്ഷാമമുണ്ടാക്കാൻ ഇടയുണ്ട്. പെട്രോൾ, ഡീസൽ വിലയിലും വർധനയാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വ്യതിയാനമാണ് നിരക്ക് ഉയർത്താൻ കാരണം. നേരത്തെ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധന വിലയിൽ മാറ്റം വരുത്താൻ കമ്പനികൾ തയാറായിരുന്നില്ല. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.