ന്യൂഡല്‍ഹി: ഒമാന്‍ തീരത്തിന് സമീപം ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ മൂന്ന് ഇന്ത്യക്കാരെ കാണാതായതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 21 പേരെ രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് അധികൃതര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും കാണാതായവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഒമാന്‍ തീരത്തിന് സമീപം സഞ്ചരിച്ചുകൊണ്ടിരുന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. കാണാതായ ഇന്ത്യന്‍ പൗരന്മാരെ കണ്ടെത്തുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബന്ധപ്പെട്ട രാജ്യങ്ങളുമായും വിവിധ ഏജന്‍സികളുമായും തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്ന് കേന്ദ്രം അറിയിച്ചു.



പശ്ചിമേഷ്യയില്‍ വീണ്ടും ആക്രമണങ്ങള്‍ നടക്കുന്നതില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. 100 ദിവസമായി തുടരുന്ന സംഘര്‍ഷം മനുഷ്യ ദുരിതം കൂട്ടുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ആഗോള തലത്തില്‍ ഉര്‍ജ്ജ സുരക്ഷയേയും സാമ്പത്തിക ഭദ്രതയേയും ഇത് ബാധിക്കുകയാണ്. എല്ലാ കക്ഷികളും നയതന്ത്ര നീക്കത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഇറാനിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര വിലക്കുന്ന മാര്‍ഗനിര്‍ദ്ദേശം കഴിഞ്ഞ ദിവസം ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയിരുന്നു. ടെഹ്‌റാനില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മടങ്ങാന്‍ ശ്രമിക്കുന്നതനിടെയാണ് പുതിയ മാര്‍ഗനിര്‍ദ്ദേശം. ഇറാനിലുള്ളവര്‍ സാധ്യമായ മാര്‍ഗത്തിലൂടെ മടങ്ങണമെന്നും നിര്‍ദ്ദേശമുണ്ട്. ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു