വടകര: വടകരയിൽ ജീവനൊടുക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ വയോധികൻ മരിച്ചു. തിരുവള്ളൂർ സ്വദേശി ചിരികണ്ടോത്ത് ഇബ്രാഹിം കുട്ടി ഹാജി (70) ആണ് മരിച്ചത്. കോഴിക്കോട് കോൺഗ്രസ് ഡിസിസി സെക്രട്ടറി സുധീർകുമാറിന്റെ വീട്ടിലായിരുന്നു ജീവനൊടുക്കാൻ ശ്രമിച്ചത്. 60 ശതമാനത്തോളം പൊള്ളലേറ്റ ഇബ്രാഹിംകുട്ടിയെ ആദ്യം വടകര ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്. 

ഇന്ന് രാവിലെ പത്തരയോടെ സുധീർ കുമാറിന്റെ വീട്ടിലെത്തിയ ഇബ്രാഹീം കൈയിൽ കരുതിയിരുന്ന പെട്രോൾ പെട്ടെന്ന് ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയാണ് തീയണച്ചത്. സുധീര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ഇയാൾ പണം നിക്ഷേപിച്ചിരുന്നു. ഈ പണം തിരികെ ചോദിച്ച് ഇയാൾ പലതവണയായി സുധീര്‍ ഉള്‍പ്പെടെയുള്ളവരെ സമീപിച്ചിരുന്നുവെങ്കിലും പണം ലഭിച്ചിരുന്നില്ല. ഇതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ശ്രമമെന്നാണ് വിവരം.