ഖത്തറില്‍ റസിഡന്‍സി പെര്‍മിറ്റ് (ആര്‍.പി) റദ്ദാക്കപ്പെട്ടാല്‍ 14 ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയം 

ദോഹ: ഖത്തറില്‍ റസിഡന്‍സി പെര്‍മിറ്റ് (ആര്‍.പി) റദ്ദാക്കപ്പെട്ടാല്‍ 14 ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തെ ഇത് 30 ദിവസമായിരുന്നു. ഈ സമയപരിധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവര്‍ക്ക് ദിവസേന 10 റിയാല്‍ വീതം പിഴ ചുമത്തുമെന്ന് എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വിഭാഗം ക്യാപ്റ്റന്‍ അലി അഹമ്മദ് അലി അല്‍ കുവാരി വ്യക്തമാക്കി.

'സേഫ് ട്രാവല്‍സ്' എന്ന വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച വെബിനാറിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ പാസ്‌പോര്‍ട്ടിലെ സ്റ്റിക്കറില്‍ രേഖപ്പെടുത്തിയിരിക്കുന്ന കാലാവധി കൃത്യമായി ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിസ കാലാവധി കഴിഞ്ഞും താമസിച്ചാല്‍ ദിവസേന 200 റിയാല്‍ വീതം പിഴ ഈടാക്കും.

യാത്ര തിരിക്കുന്നതിന് മുമ്പ് മെട്രാഷ് (Metrash) ആപ്പ് വഴി ട്രാഫിക് നിയമലംഘനങ്ങളോ മറ്റ് പിഴകളോ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്തെങ്കിലും തരത്തിലുള്ള യാത്രാവിലക്കുകള്‍ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട വകുപ്പുമായി ബന്ധപ്പെട്ട് അവ നീക്കം ചെയ്ത ശേഷം മാത്രമേ യാത്ര ചെയ്യാനാകൂ. വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ ഇഗേറ്റ് സൗകര്യം ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവജാത ശിശുക്കള്‍ക്ക് പിതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ അടിയന്തരമായി റസിഡന്‍സി പെര്‍മിറ്റ് എടുക്കണമെന്നും, അല്ലാത്തപക്ഷം അവര്‍ക്ക് വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.