ബ്രസീൽ ദേശീയ ഫുട്ബോൾ ടീം ഇന്ത്യയുമായി സൗഹൃദ മല്‍സരം കളിക്കും. ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേ‍ഡിയത്തിലാണ് മല്‍സരം. ചരിത്രത്തിൽ ആദ്യമായിട്ടാണ് ബ്രസീല്‍ ദേശീയ ടീം ഇന്ത്യയിൽ ഒരു മത്സരം കളിക്കാൻ ഇറങ്ങുന്നത്. ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നതും ആദ്യം. 



2026 ലെ അവസാന ഫിഫ വിന്‍ഡോയില്‍ മൂന്നു സൗഹൃദ മല്‍സരങ്ങളാണ് ബ്രസീല്‍ കളിക്കുക. രണ്ടെണ്ണം ഓസ്ട്രേലിയയിലും ഒരെണ്ണം ഇന്ത്യയിലും കളിക്കും. സെപ്റ്റംബര്‍ 25ന് ടൗണ്‍സ്വില്ലെയിലും സെപ്റ്റംബര്‍ 29-ന് ബ്രിസ്ബേനിലും ഓസ്ട്രേലിയയ്ക്ക് എതിരെയുള്ള മല്‍സര ശേഷമാണ് ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയില്‍ ഇന്ത്യ–ബ്രസീല്‍ മല്‍സരം നടക്കുക. 



1992-ൽ ഫിഫ ലോക റാങ്കിംഗ് നിലവിൽ വന്നതിനു ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും ഉയർന്ന റാങ്കിങുള്ള ടീമാണ് ബ്രസീല്‍. അഞ്ചു തവണ ലോക ചാംപ്യന്മാരായ ബ്രസീൽ അഞ്ചാം റാങ്കുകാരാണ്. ചരിത്രത്താളുകളിൽ എഴുതിവെക്കപ്പെടുന്ന ദിനമായിരിക്കും ഇതെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.