റിയാദ്: വിദേശ തീര്‍ഥാടകര്‍ക്ക് ആശ്വാസമായി ഒരു വര്‍ഷത്തെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഉംറ വിസകള്‍ അനുവദിച്ച് സൗദി അറേബ്യ. ജൂലൈ 19 മുതലാണ് പുതിയ വിസകള്‍ നല്‍കിത്തുടങ്ങിയത്. പുതിയ വിസ സംവിധാനം നിലവില്‍ വന്നതോടെ തീര്‍ഥാടകര്‍ക്ക് ഒരു വര്‍ഷത്തിനിടയില്‍ പലതവണ സൗദി സന്ദര്‍ശിക്കാനും ഉംറ നിര്‍വഹിക്കാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്.

ഉംറ വിസയുടെ കാലാവധി നേരത്തെയുണ്ടായിരുന്ന 30 ദിവസത്തില്‍നിന്ന് 90 ദിവസമായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. പുതിയ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ഉപയോഗിച്ച് ഒരു വര്‍ഷത്തെ മൊത്തം കാലാവധിക്കുള്ളില്‍ പരമാവധി 90 ദിവസം വരെയാണ് രാജ്യത്ത് തങ്ങാന്‍ അനുമതിയുള്ളത്. ഓരോ തവണയും സൗദിയില്‍ ചെലവഴിക്കുന്ന ദിവസങ്ങള്‍ ഈ ആകെ അനുവദിക്കപ്പെട്ട 90 ദിവസത്തില്‍നിന്ന് കുറയും.

രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി 'നുസുക്' ആപ്പ് വഴി ഉംറ പെര്‍മിറ്റ് എടുത്തിരിക്കണം. ഈ പെര്‍മിറ്റ് തീയതികള്‍ തെരഞ്ഞെടുത്ത പാക്കേജ് തീയതികളുമായി പൊരുത്തപ്പെടുന്നതായിരിക്കണം. കൂടാതെ യാത്രാ, പ്രവേശന യോഗ്യതാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചിരിക്കണം. ആദ്യ സന്ദര്‍ശനത്തിനായുള്ള നടപടികള്‍ ആരംഭിക്കുന്നത് 'നുസുക്' സിസ്റ്റം വഴിയുള്ള പാക്കേജ് പര്‍ച്ചേസിലൂടെയാണ്. ഇതിന് ശേഷം വിസയ്ക്കായി അപേക്ഷിക്കുകയും ബന്ധപ്പെട്ട അധികാരികള്‍ അത് പ്രോസസ്സ് ചെയ്യുകയും വേണം.

യാത്ര പുറപ്പെടുന്നതിന് മുന്‍പായി തീര്‍ത്ഥാടകന്റെ യാത്രാ യോഗ്യതകള്‍ ഉറപ്പുവരുത്തും. രാജ്യത്ത് എത്തിച്ചേരുമ്പോള്‍ പ്രവേശന വിവരങ്ങള്‍ രേഖപ്പെടുത്തുകയും, മടങ്ങുമ്പോള്‍ അത് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും. ഈ വിസ കൈവശമുള്ളവര്‍ക്ക് സൗദി അറേബ്യയിലെ ഏത് വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, കര അതിര്‍ത്തികള്‍ വഴിയും രാജ്യത്ത് പ്രവേശിക്കാവുന്നതാണ്. കൂടാതെ വിസാ കാലാവധിയുള്ള സമയങ്ങളില്‍ രാജ്യത്ത് എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും അനുമതിയുണ്ട്. എല്ലാ വര്‍ഷവും ദുല്‍ഖഅദ് ഒന്ന് മുതല്‍ ദുല്‍ഹജ്ജ് 13 വരെയുള്ള കാലയളവില്‍ ഈ വിസക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കില്ല.