ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം വഷളാവുന്ന പശ്ചാത്തലത്തില്‍ യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസ് ഉടന്‍ തന്നെ താത്കാലികമായി നിര്‍ത്തിവെയ്ക്കണമെന്ന് പൈലറ്റുമാര്‍. അമേരിക്ക- ഇറാന്‍ യുദ്ധം സിവില്‍ വ്യോമയാന മേഖലയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുവെന്ന് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. അതിനാല്‍ സുരക്ഷാ അവലോകനം പൂര്‍ത്തിയാകുന്നതുവരെ യുഎഇയിലേക്കും മറ്റു ഉയര്‍ന്ന അപകടസാധ്യതയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാനാണ് സംഘടന കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ദുബൈ, അബുദാബി തുടങ്ങിയ സ്ഥലങ്ങള്‍ക്ക് നേരെയുള്ള പ്രത്യക്ഷമായ ഭീഷണികളും അമേരിക്ക- ഇറാന്‍ യുദ്ധവും വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട അപകട സാധ്യത വര്‍ധിപ്പിച്ചതായി കഴിഞ്ഞ ദിവസം വ്യോമയാനമന്ത്രി റാംമോഹന്‍ നായിഡുവിനും ഡിജിസിഎ മേധാവിക്കും അയച്ച കത്തില്‍ എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്ക് അല്ലെങ്കില്‍ അതിന് മുകളിലുടെ പറക്കുന്ന വിമാനങ്ങള്‍ക്ക് സൈനിക നടപടികള്‍ക്ക് പുറമേ മറ്റു ഭീഷണികളും നിലനില്‍ക്കുന്നുണ്ട്. വിമാന ജീവനക്കാര്‍ക്ക് കൃത്യസമയത്ത് വിവരങ്ങള്‍ ലഭിക്കുന്നതിലെ പരിമിതികള്‍, ജിപിഎസ് തടസങ്ങള്‍, പെട്ടെന്ന് മാറുന്ന വ്യോമപാത നിയന്ത്രണങ്ങള്‍, മിസൈല്‍ ആക്രമണങ്ങള്‍, ഇലക്ട്രോണിക് യുദ്ധമുറകള്‍ തുടങ്ങിയവയും ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും കത്തില്‍ പറയുന്നു.

ഇത്തരമൊരു പരിതസ്ഥിതിയില്‍ ചെറിയൊരു തെറ്റിദ്ധാരണ പോലും ദുരന്തത്തിന് കാരണമായേക്കാമെന്നും പൈലറ്റുമാരുടെ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. വ്യോമയാന വിദഗ്ധര്‍, സുരക്ഷാ ഏജന്‍സികള്‍ എന്നിവര്‍ ചേര്‍ന്ന് സുരക്ഷാ ഭീഷണി വിലയിരുത്തി സര്‍വീസ് നടത്താന്‍ അനുയോജ്യമായ സമയമാണ് എന്ന് അറിയിക്കുന്നതു വരെ യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ വിമാന കമ്പനികളുടെ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കണമെന്നാണ് പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെടുന്നത്. ഒരാഴ്ച മുന്‍പാണ് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം പുനരാരംഭിച്ചത്. ഇരു രാജ്യങ്ങളും സമാധാനത്തിനുള്ള കരാറില്‍ ഒപ്പിട്ട് ആഴ്ചകളോളം മേഖല ശാന്തമായ ശേഷമാണ് വീണ്ടും അമേരിക്കയും ഇറാനും നേര്‍ക്കുനേര്‍ വന്നത്.